കാട്ടുപോത്ത് ആക്രമണത്തെത്തുടര്‍ന്ന് നൂറ് ദിവസത്തിൽ കൂടുതലായി അടച്ചിട്ട ഇക്കോടൂറിസം കേന്ദ്രം മേയ് പത്തുമുതല്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങും. കക്കയത്ത് ഫോറസ്റ്റ് ഓഫീസില്‍ സ്ഥലം എം.എല്‍.എ. സച്ചിന്‍ദേവിന്റെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച യോഗത്തിലാണ് ടൂറിസം കേന്ദ്രം തുറക്കാന്‍ തീരുമാനം എടുത്തത്.
ജനുവരി 20-ന് കാട്ടുപോത്ത് വിനോദസഞ്ചാരികളെ ആക്രമിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ട ഇക്കോ ടൂറിസം കേന്ദ്രം പിന്നീട് തുറന്ന് പ്രവർത്തിച്ചിരുന്നില്ല. മാര്‍ച്ച് അഞ്ചാം തീയതി കര്ഷകന് പാലാട്ടിയില്‍ അബ്രഹാം കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിസന്ധി ഉയരുകയായിരുന്നു.
ടൂറിസം കേന്ദ്രം അനിശ്ചിതമായി അടച്ചിട്ടത് കാരണം വ്യാപാരികളും ഓട്ടോ-ടാക്സി ജീവനക്കാരും പ്രതിസന്ധി നേരിടുകയും ജോലിയില്ലാത്തതിനാല്‍ വരുമാനം നിലച്ച ടൂറിസ്റ്റ് ഗൈഡുമാരുടെ ജീവിതം വഴിമുട്ടുകയും ചെയ്തിരുന്നു. മേയ് ഒന്നുമുതല്‍ കക്കയം ഡാം സൈറ്റ് മേഖലയിലെ ഇക്കോ ടൂറിസംകേന്ദ്രം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. എന്നാല്‍, ഇക്കോ ടൂറിസം സെന്റര്‍ പ്രവര്ത്തനമാരംഭിക്കാത്തതിനാൽ കക്കയം, കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാൻ വരുന്ന സഞ്ചാരികള്‍ക്ക് കക്കയത്തെ പ്രധാന ആകര്‍ഷണകേന്ദ്രമായ ഉരക്കുഴി വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വനമേഖലയോട് ചേര്‍ന്നുള്ള ഉരക്കുഴി ഭാഗത്തേക്കുള്ള പ്രവേശനത്തിന് വിനോദസഞ്ചാരികള്‍ക്ക് വേണ്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക