തിരുവനന്തപുരം: യാത്രക്കാരെ ബസ് ജീവനക്കാര്‍ ആക്രമിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സുരേഷ് കല്ലട രംഗത്ത്. തങ്ങളുടെ ജീവനക്കാരെ യാത്രക്കാര്‍ ആക്രമിച്ചതായും കല്ലട ട്രാവല്‍സ് നൽകിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തതായും വിശദീകരണക്കുറിപ്പില്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ബസില്‍ യാത്ര ചെയ്ത ബിടെക് വിദ്യര്‍ഥികളായ യുവാക്കളെ വൈറ്റിലയില്‍ വച്ച് ബസിനുള്ളില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ച് ഇറക്കിവിട്ടത്.
പ്രതിഷേധം ശക്തമായതോടെ കല്ലട ബസ് പെര്‍മിറ്റ് താല്‍ക്കാലികമായി റദ്ദാക്കാനും ബസ്സുകള്‍ പിടിച്ചെടുക്കാനും ഗതാഗതമന്ത്രി ഉത്തരവിട്ടിരുന്നു. മര്‍ദ്ദനം നടത്തിയ കല്ലടയിലെ രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്തു. കല്ലട ഗ്രൂപ്പ് മാനേജര്‍ മരട് പോലീസ് കസ്റ്റഡിയിലാണ്.
തിരുവനന്തപുരത്തു നിന്ന് ബെംഗലൂരുവിലേക്ക് പോകുകയായിരുന്നു സുരേഷ് കല്ലട ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബസ് തകരാറിലായത് സംബന്ധിച്ച് ഉണ്ടായ തര്‍ക്കത്തിനെ തുടര്‍ന്നാണ് ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ചത്.
ഹരിപ്പാട് പിന്നിട്ട ബസ് തകരാറായി വഴിയില്‍ കിടന്നിരുന്നു. ദീര്‍ഘനേരം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് യാത്രക്കാര്‍ക്ക് ബസ് ജീവനക്കാര്‍ യാതൊരു മറുപടിയും നല്‍കിയില്ല. യാത്രക്കാരായ രണ്ട് യുവാക്കള്‍ ഇത് ചോദ്യം ചെയ്തിരുന്നു. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോള്‍ കൂടുതല്‍ ബസ് ജീവനക്കാര്‍ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു.
15 അംഗ സംഘം ബസിലേക്ക് ഇരച്ചുകയറിയാണ് വയനാട്, പാലക്കാട് സ്വദേശികളെ ക്രൂരമായി മര്‍ദ്ദിച്ചത് ബസിലെ യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് തന്റെ ഫോണില്‍ ഈ വീഡിയോ ദൃശ്യം പകര്‍ത്തുകയും പിന്നീട് ഫേസ്ബുക്കില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക