ഉയർന്ന ശമ്പളത്തോടുകൂടിയുള്ള ഓൺലൈൻ ഡാറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്തു കോടികളുടെ തട്ടിപ്പ്. കനേഡിയൻ കമ്പനിയുടെ മറവിൽ സംസ്ഥാനത്ത് നടന്ന തട്ടിപ്പിലെ റിക്രൂട്മെന്റിന് പിന്നിൽ മലയാളി യുവതികളാണ്. സി ഐ ടി എസ് എന്ന കമ്പനിയുടെ പേരിൽ ക്വിക്കറിലൂടെ പരസ്യം നൽകുകയും അപേക്ഷിച്ചവർക്ക് ഇ മെയിൽ വഴിയും ഫോൺ കാൾ മുഖേനയും ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങൾ നൽകിയതിനും ശേഷമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ജോലി ചെയ്യാൻ സന്നദ്ധരായവർക്ക് വാട്സാപ്പ് വഴി ഒരു ലിങ്ക് അയച്ചു നൽകുകയും അതിൽ നൽകിയിട്ടുള്ള എംപ്ലോയീസ് കോഡ് തിരിച്ചയച്ചു നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് 150 പേജുകളുള്ള ഒരു പി ഡി എഫ് ഫൈൽ അയച്ചു നൽകുകയും അത് വേർഡിൽ കൃത്യതയോടെ ടൈപ്പ് ചെയ്ത് നിശ്ചിത തീയതിക്കകം സമർപ്പിക്കുവാനും ആവശ്യപ്പെട്ടു. ആകർഷണീയമായ വേതനമാണ് കമ്പനി വാഗ്ദാനം ചെയ്തത്.
അപേക്ഷകരിൽ നിന്നും ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ്, വിദ്യാഭാസ യോഗ്യത, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ കമ്പനി വാങ്ങിയിട്ടുണ്ടായിരുന്നു. ഏൽപ്പിച്ച ജോലികളെക്കുറിച്ച് റിക്രൂട്ടർമാർ അപേക്ഷകരെ നിരന്തരമായി ഫോണിൽ വിളിച്ച് അന്വേഷിച്ചിരുന്നു. മാർച്ച് 15 നകം തന്നെ അപേക്ഷകരെല്ലാം ജോലി പൂർത്തിയാക്കി നൽകി. ഇവർക്ക് ഇന്ത്യൻ തുക ഏകദേശം 53000 രൂപയാണ് ശമ്പളമായി നൽകുമെന്ന് ഉറപ്പു നൽകിയിരുന്നത്. ഇതിൽ 9381 രൂപ പ്രോസസ്സിംഗ് ചാർജ് ഇനത്തിൽ ആദ്യശമ്പളത്തിൽ നിന്നും ഈടാക്കുമെന്നും അറിയിച്ചിരുന്നു. ഇതിനായുള്ള കരാർ സർട്ടിഫിക്കറ്റും വാട്സാപ്പിൽ അയച്ചുനൽകി.
പിന്നീടാണ് തട്ടിപ്പ് നടന്നത്. ആദ്യം ക്ലയന്റ് കോഡ് ആക്ടിവേറ്റാക്കാൻ എന്നതിന്റെ പേരിൽ 486 രൂപാ വീതം ഓരോരുത്തരിൽ നിന്നും ഈടാക്കി. തുടർന്ന് മാർച്ച് 20 ന് റിക്രൂട്ടർമാർ അപേക്ഷകരെ ഫോൺ വഴി ബന്ധപ്പെടുകയും അക്കൗണ്ടുകൾ ഫ്രീസ് ആയിപ്പോയതിനാൽ പ്രോസസ്സിംഗ് ചാർജ് ശമ്പളത്തിൽനിന്നും പിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഈ തുക കമ്പനിയുടെ അക്കൗണ്ടിൽ ഇട്ടുകൊടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചു റിക്രൂട്ടർമാർ അയച്ചുകൊടുത്ത ഫോൺ പേ, ഗൂഗിൾ പേ അക്കൗണ്ടുകളിലേക്ക് പലരും പ്രോസസ്സിംഗ് ചാർജായ 9381 ഇട്ടുകൊടുത്തു. ഏപ്രിൽ നാലാം തീയതിയായിട്ടും ശമ്പളം അക്കൗണ്ടിൽ വരാത്തതിനാൽ റിക്രൂട്ടർമാരെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ എല്ലാ നമ്പറുകളും നിലവിലില്ല എന്ന സന്ദേശമാണ് ലഭിച്ചത്. ഗൂഗിൾ കൺസ്യൂമറിൽ പരാതി നൽകിയപ്പോൾ ഇങ്ങനെ ഒരു കമ്പനി ഇല്ല എന്ന വിവരവും ലഭിച്ചു.
ഇപ്പോൾ തട്ടിപ്പിനിരയായവർ അതത് ജില്ലാപോലീസ് മേധാവികൾക്ക് പരാതി നൽകിയിരിക്കുകയാണ്. ഇവർ മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക