പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 200 കോടി കളക്ഷൻ നേടി 75 ആം ദിനത്തിലേക്ക് കുതിക്കുകയാണ്. ചിത്രത്തെപ്പറ്റി പൊതുവെ മികച്ച അഭിപ്രായങ്ങളാണ് പുറത്തുവന്നതെങ്കിലും ക്ലൈമാക്സ് രംഗത്തെ റഫ്താര എന്ന് തുടങ്ങുന്ന ഐറ്റം ഡാൻസ് പൃഥ്വിയ്ക്ക് വിമർശനങ്ങൾ നേടിക്കൊടുത്തു. സ്ത്രീവിരുദ്ധതയുള്ള ഒരു രംഗത്തിലും താൻ അഭിനയിക്കില്ല, അത്തരം സിനിമകളുടെ ഭാഗമാവില്ല എന്ന് പൃഥ്വി നേരത്തെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നിട്ടും സ്വന്തമായി സംവിധാനം ചെയ്ത ചിത്രത്തിൽ ഇത്തരത്തിൽ സ്ത്രീ ശരീരത്തെ പ്രദർശിപ്പിക്കുന്ന ഒരു ഗാനരംഗം എന്തിനു തിരുകിക്കയറ്റി എന്ന ചോദ്യം പലഭാഗങ്ങളിൽ നിന്നും ഉയരുകയുണ്ടായി. ഏതായാലും അത്തരം വിമർശനങ്ങൾക്കെല്ലാം മൗനം പാലിച്ച പൃഥ്വി ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തനിക്കെതിരെ വന്ന വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ്.
” നടിമാർ ഗ്ലാമറസ് വേഷം ധരിച്ചെത്തുന്ന ഒരു ഗാനരംഗം എങ്ങനെയാണ് സ്ത്രീവിരുദ്ധതയായി മാറുന്നത്? അത് എങ്ങനെയാണ് ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്? മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്തുള്ളല് ചിത്രീകരിച്ചിരുന്നെങ്കില് എന്തൊരു ബോറായേനെ?’ പൃഥ്വിരാജ് ചോദിക്കുന്നു.
സിനിമ വലുതോ ചെറുതോ എന്നു നോക്കിയല്ല, ഒരു സംവിധായകന്റെ കഴിവ് അളക്കേണ്ടതെന്നും പൃഥ്വിരാജ് പറഞ്ഞു. ഈ മ യൗ പോലുള്ള ചിത്രങ്ങളില്‍ സംവിധായകന്റെ വേറിട്ട കഴിവ് പ്രകടമാകുന്നുണ്ട്. ലൂസിഫര്‍ പോലെ കുറെയധികം ആളുകള്‍ ഭാഗഭാക്കായ വലിയൊരു ചിത്രത്തില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണെന്നും പൃഥ്വി പറയുന്നു. അതിന്റെ മുഴുവന്‍ ക്രെഡിറ്റും അണിയറപ്രവര്‍ത്തകര്‍ക്കു നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലൂസിഫറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് ലൂസിഫറിന് ഒരു രണ്ടാം ഭാഗം വേണമോ എന്നു തീരുമാനിച്ചിട്ടില്ലെന്നും ചെയ്യുകയാണെങ്കില്‍ ആദ്യ ഭാഗത്തെക്കാള്‍ വലിയ പ്രൊജക്ടായി, ഒരുപാട് ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്നും പൃഥ്വിരാജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക