കണ്ണൂര്‍: കണ്വെന്ഷന് സെന്ററിന് ലൈസന്‍സ് നിഷേധിച്ചതില്‍ മനംനൊന്ത് കണ്ണൂരില്‍ പ്രവാസി വ്യവസായി ജീവനൊടുക്കിയ സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അദ്ധ്യക്ഷ സി.പി.എം കേന്ദ്രകമ്മിറ്റി അംഗം എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമളയുടെ കസേരയും ഇളകുമെന്ന് സൂചന. സംഭവത്തില്‍ ഇന്നലെ മന്ത്രി സസ്പെന്‍ഡ് ചെയ്ത നാല് നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും ഇവര്‍ വിജിലന്‍സ് അന്വേഷണം നേരിടേണ്ടിവരുമെന്നും അറിയുന്നു.
നഗരസഭാ സെക്രട്ടറി എം.കെ ഗിരീഷ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ. കലേഷ്, ഫസ്റ്റ് ഗ്രേഡ് ഓവര്‍സിയര്‍ അഗസ്റ്റിന്, ഗ്രേഡ് വണ്‍ ഓവര്‍സിയര്‍ ബി. സുധീര്‍ എന്നിവരുടെ പേരിലാണ് പോലീസ് നടപടി ഉണ്ടാകുക. കണ്വെന്ഷന് സെന്ററിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെട്ടിടത്തിന്റെ നമ്പർ അനുവദിക്കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി സാജന് ജീവനൊടുക്കിയത്. 15 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കണ്വെന്ഷന് സെന്റര്‍ നഗരസഭയുടെ പിടിവാശി കാരണം പ്രവര്‍ത്തനാനുമതി നിഷേധിക്കുകയായിരുന്നു എന്നാണ് ആരോപണം.
https://youtu.be/efmsJYemCsU
സംഭവത്തില്‍ നാലു നഗരസഭാ ജീവനക്കാരെ വകുപ്പ് മന്ത്രി എ.സി മൊയ്തീന് സസ്പെന്‍ഡ് ചെയ്തെങ്കിലും വിഷയത്തില്‍ കടുംപിടിത്തം കാട്ടിയത് നഗരസഭ അദ്ധ്യക്ഷ പി.കെ ശ്യാമളയായിരുന്നെന്ന ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തന്നെ ഇവര്‍ക്കെതിരെ പ്രതിഷേധവുമുണ്ടെന്നും അറിയുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ശ്യാമള. ഇവരുടെ ഇടപെടല്‍ പാര്‍ട്ടിയെ വളരെയധികം പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പി.കെ ശ്യാമളയുടെ പേരില്‍ പാര്‍ട്ടി ഇതുവരെ പരസ്യമായ നടപടിയ്ക്ക് തയ്യാറായിട്ടില്ല. മാത്രമല്ല, ഇന്നലെ ശ്യാമളയെ ന്യായീകരിക്കുന്ന പ്രസ്താവനയായിരുന്നു സി.പി.എം നേതാക്കളില്‍ നിന്നും മന്ത്രിയില്‍ നിന്നും ഉണ്ടായത്. ഇതും ആന്തൂരില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ടെന്നത് ശ്യാമളയുടെ പേരില്‍ അച്ചടക്ക നടപടി വേണമെന്ന നിലപാടില്‍ മുതിര്‍ന്ന സി.പി.എം നേതാക്കളെ എത്തിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ശ്യാമള നഗരസഭയെയും ഉദ്യോഗസ്ഥരെയും സംരക്ഷിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനവും വിവാദമായിട്ടുണ്ട്. മന്ത്രി ഇത് തീര്‍ത്തും തള്ളിക്കൊണ്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
പാര്‍ട്ടിക്കുള്ളില്‍ കേവലം ശാസനയില്‍ ഒതുക്കി പാര്‍ട്ടി കമ്മിറ്റികളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ഇതുവരെ നേതാക്കള്‍. ചെയര്‍പേഴ്സണായ ശ്യാമളയാണ് കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിന് തടസമായി നിന്നതെന്ന് ഇന്നലെ സാജന്റെ ഭാര്യ സി.പി.എം നേതാക്കളായ എം.വി ജയരാജന്, പി. ജയരാജന്, പി.കെ ശ്രീമതി എന്നിവരോട് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലുമാണ്.
പാര്‍ട്ടി ശ്യാമളയുടെ പേരില്‍ ശക്തമായ നടപടിയെടുത്താല്‍ ഇവരുടെ ചെയര്‍പേഴ്സണ്‍ സ്ഥാനം തെറിക്കും. ശ്യാമളയെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് തന്നെയാണ് ആന്തൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും ആവശ്യമെന്നും അറിയുന്നു. മറ്റുചിലര്‍ക്കും ശ്യാമളയില്‍ നിന്ന് ദുരനുഭവമുണ്ടായതായി വിവരം പുറത്തുവന്നിരുന്നു. മാത്രമല്ല പാര്‍ട്ടിയുടെ ആന്തൂരിലെ എല്ലാ വിഷയങ്ങളും ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയുമാണ്. പാര്‍ട്ടിക്ക് അകമഴിഞ്ഞ സഹായം നല്കിയ പാര്‍ട്ടി അനുഭാവിയായ സാജനുണ്ടായ ദുരനുഭവം പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധത്തിനാണ് തിരികൊളുത്തിയത്. ഇത് ശമിപ്പിക്കാനും ശ്യാമളയുടെ പേരില്‍ നടപടിവേണമെന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. അതിനാല്‍ ഇവരെ നഗരസഭാ അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റാനുള്ള നടപടി ഉണ്ടാകുമെന്നാണ് സൂചന.
സാജന്റെ പാര്‍ത്ഥാ കണ്വെന്ഷന് സെന്ററുമായി ബന്ധപ്പെട്ട വിഷയം പാര്‍ട്ടിയുടെ നഗരസഭാ സബ് കമ്മിറ്റിയില്‍ അജണ്ടയായി വരുമ്പോഴൊക്കെ ഇതിനെതിരെ ശക്തമായി നിലപാട് എടുത്തത് ശ്യാമളയായിരുന്നുവെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. താന്‍ ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം നമ്പർ അനുവദിക്കില്ലെന്നും കണ്വെന്ഷന് സെന്റര്‍ ഒരു സ്വപ്നമായി കണ്ടാല്‍ മതിയെന്നും ശ്യാമള പറഞ്ഞിരുന്നെന്ന് സാജന്, ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും സൂചിപ്പിച്ചിരുന്നു.
അതേസമയം, ഉദ്യോഗസ്ഥരുടെ പേരില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്താല്‍ അത് നിലനില്ക്കാന് സാദ്ധ്യതയില്ലെന്നാണ് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വിജിലന്‍സിന്റെ കേസ് ശക്തമായി മുന്നോട്ട് പോയാല്‍ ഉദ്യോഗസ്ഥര്‍ക്ക് വകുപ്പുനല നടപടി നേരിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക