കണ്ണൂർ: ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. പുലര്‍ച്ചെ നാലുമുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിന്റെ കീഴിലാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്.
റെയ്ഡില്‍ റേഡിയോ, നിരവധി ഇലക്ട്രോണിക് സാധനങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരിവസ്തുകളും കണ്ടെടുത്തതായും റിപോര്‍ട്ടുകളുണ്ട്. തടവുകാര്‍ പിരിവിട്ട് ജയിലില്‍ ടെലിവിഷന്‍ വാങ്ങിയത് നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി ജയിലില്‍ റെയ്ഡ് നടത്തിയത്. റെയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെയാണ് വിളിച്ചതെന്ന് കണ്ടെത്താന്‍ പോലിസിന് കൈമാറിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നും ഋഷിരാജ് സിങ് പറയുന്നു.
റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പടെ കണ്ടെടുത്തതിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരേ നടപടിയുണ്ടാവാനാണ് സാധ്യത. അതേസമയം, തൃശൂര്‍ പോലിസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ ടി പി കേസിലെ പ്രതി ഷാഫിയില്‍നിന്ന് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തു. ഇതിന് മുൻപ് രണ്ടുതവണ ജയിലില്‍ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്. റെയ്ഡില്‍ കണ്ടെത്തിയത് നാല് ഫോണുകളാണ്. 2013ലാണ് കോഴിക്കോട് ജയിലില്‍ ഷാഫിയടക്കമുള്ള പ്രതികള്‍ മൊബൈല്‍ ഉപയോഗിക്കുന്നതായി ആദ്യം കണ്ടെത്തിയത്.
അര്‍ധരാത്രി ഷാഫി ജയിലില്‍ കിടന്ന് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും, ചാറ്റ് ചെയ്യാറുള്ളതും തെളിവുകള്‍ അടക്കം പുറത്തുവന്നിരുന്നു. പിന്നീട് 2017ല്‍ ഇതേ പ്രതികള്‍ വിയ്യൂര്‍ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കൊടി സുനി, ടി കെ രജീഷ് എന്നിവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതികള്‍ ജയിലിനുള്ളില്‍ സിഗരറ്റ് വലിക്കുന്നതും സിസി ടിവി കാമറകളില്‍ പതിഞ്ഞിരുന്നു. ജയില്‍ അധികൃതരില്‍നിന്ന് രാഷ്ട്രീയത്തടവുകാര്‍ക്ക് ഇപ്പോഴും സംരക്ഷണം ലഭിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക