തിരുവനന്തപുരം: പീഡനക്കേസ് നേരിടുന്ന മകന് ബിനോയിയെ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തള്ളിപ്പറഞ്ഞത് പാര്‍ട്ടി നിര്‍ദേശപ്രകാരം.
ഇന്നലെ രാവിലെ എ.കെ.ജി. സെന്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയ കോടിയേരി തുടര്‍ന്നു നടന്ന സെക്രട്ടേറിയറ്റ് യോഗത്തിലും ഇക്കാര്യം സംസാരിച്ചു. ആവശ്യമെങ്കില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറിനില്‍ക്കാമെന്ന സൂചനയും നല്കി.
ഇതു പാര്‍ട്ടിയെ കുഴപ്പത്തിലാക്കുമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പ്രായപൂര്‍ത്തിയായ മക്കള്‍ ചെയ്യുന്ന കുറ്റത്തിന് അച്ഛനെ എന്തിനു പഴിക്കണമെന്ന നിലപാട് സ്വീകരിക്കാമെന്നായിരുന്നു നിര്‍ദേശം. അതാണു കോടിയേരി മാധ്യമങ്ങള്‍ക്കു മുന്നില്‍ പറഞ്ഞത്.
കേസില്‍ പാര്‍ട്ടി ഇടപെരുതെന്നു കേന്ദ്രകമ്മിറ്റി നല്കിയ നിര്‍ദേശവും ഇതിനു കാരണമായി. ഇന്നു തുടങ്ങുന്ന സംസ്ഥാന കമ്മിറ്റിയിലും പ്രശ്നം ചര്‍ച്ചയ്ക്കു വരുമെന്നു മുന്നില്‍ കണ്ടു കൂടിയായിരുന്നു കോടിയേരിയുടെ പ്രതികരണം.
കേസ് പരസ്യമാകുന്നതിനു മുൻപ് തന്നെ കോടിയേരിയും കുടുംബവും അറിഞ്ഞിരുന്നെന്നാണു സൂചന. പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ബിനോയിയുടെ ചില സുഹൃത്തുക്കള്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
ഇന്നു തുടങ്ങുന്ന സംസ്ഥാന കമ്മിറ്റിയില്‍ പ്രശ്നം ഗൗരവമായി ചര്‍ച്ച ചെയ്യും. പോളിറ്റ് ബ്യൂറോയിലെ മുതിര്‍ന്ന അംഗം എസ്. രാമചന്ദ്രന്‍പിള്ള കമ്മിറ്റിയില്‍ പങ്കെടുക്കും. അതിനിടെ, കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാനുള്ള ശ്രമം തുടരുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക