ന്യൂഡല്‍ഹി: എ.പി അബ്ദുള്ളകുട്ടി ഇന്ന് ബി.ജെ.പിയില്‍ ചേരും. ബി.ജെ.പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസില്‍ എത്തിയാകും അദ്ദേഹം ബി.ജെ.പി അംഗത്വം സ്വീകരിക്കുക.
ഇന്നലെ ഡല്‍ഹിയിലെത്തിയ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പിയില്‍ ചേരാന്‍ തന്നോട് മോദി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തില്‍ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായെയും അബ്ദുള്ളക്കുട്ടി കണ്ടിരുന്നു. അബ്ദുള്ളക്കുട്ടിയെ സ്വീകരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ളയും പറഞ്ഞിരുന്നു. ചില നേതാക്കളുമായി സംസാരിച്ചിരുന്നുവെന്നും വികസന നയത്തിനോടൊപ്പം നില്‍ക്കുന്നവരെ സ്വീകരിക്കുമെന്നുമാണ് ശ്രീധരന്‍പിള്ള പറഞ്ഞത്.
മോദിയുടെ വികസന നയങ്ങളെ പുകഴ്ത്തി പറഞ്ഞതിനെ തുടര്‍ന്നാണ് അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന് അനഭിമതനാകുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നേരത്തെ തന്നെ അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന നേതൃത്വം സ്വാഗതം ചെയ്തിരുന്നു. എന്നാല്‍ ബി.ജെ.പിയില്‍ എത്തിക്കഴിഞ്ഞാല്‍ അബ്ദുള്ളകുട്ടി കര്‍ണാടകത്തില്‍ പ്രവര്‍ത്തിക്കണോ, അതല്ല കേരളത്തില്‍ സജീവമാകണോ എന്നുള്ള കാര്യം അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക