മുംബൈ: ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ചു. മുംബൈ ദില്‍ദോഷി സെഷന്‍സ് കോടതിയുടേതാണ് നടപടി. ഇരുഭാഗത്തിന്റെയും ശക്തമായ വാദങ്ങളാണ് കോടതിയില്‍ ഉയര്‍ന്നത്. തുടര്‍ന്ന് യുവതി നിയോഗിച്ച അഭിഭാഷകനോട് വാദങ്ങള്‍ എഴുതി നല്കാന് കോടതി ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍. തിങ്കളാഴ്ച വിധി പറയുന്നതുവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു.
കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ യുവതിക്കായി പ്രത്യേക അഭിഭാഷകന്ഹാജരായി. വാദങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് കോടതിയില്‍ അപേക്ഷ നല്കി. എന്നാല്‍ ഇതിനെ ബിനോയ് കോടിയേരിയുടെ അഭിഭാഷകന് എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ട് പോകാനുള്ള തന്ത്രമാണ് ഇതെന്നാണ് ബിനോയിയുടെ അഭിഭാഷകന് ആരോപിച്ചത്. ഇക്കാര്യത്തില്‍ കോടതിയില്‍ തര്‍ക്കം നടന്നപ്പോളാണ് കേസില്‍ എല്ലാവരുടെയും വാദം കേള്‍ക്കാന്‍ കോടതി സന്നദ്ദമാണെന്ന് പറഞ്ഞുകൊണ്ട് വാദങ്ങള്‍ എഴുതി നല്കാന് കോടതി യുവതിയുടെ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചത്. നിരവധി തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ടെന്നാണ് അഭിഭാഷകന് പറഞ്ഞത്.
പ്രോസിക്യൂഷനെ അവിശ്വസിക്കുന്നില്ല, പ്രോസിക്യൂഷനെ സഹായിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന് കോടതിയില്‍ അഭ്യര്‍ഥിച്ചു. ഇതോടെയാണ് വാദങ്ങള്‍ എഴുതി നല്‍കാം പക്ഷെ വാദം നടത്താനാകില്ലെന്ന് കോടതി പറഞ്ഞത്. എഴുതി നല്കിയ വാദങ്ങള്‍ പരിശോധിക്കേണ്ടതുള്ളതിനാല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കുകയാണ് കോടതി ചെയ്തത്. കേസില്‍ വിധി വരുന്നതുവരെ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
യുവതിയേയും കുട്ടിയേയും ദുബായിലേക്ക് കൊണ്ടുപോകാനായി വിസ അയച്ചു കൊടുത്തതിന്റെ രേഖകള്‍, വിമാന ടിക്കറ്റ് അയച്ചു നല്കിയ രേഖകള്‍ തുടങ്ങി നിരവധി ഇലക്ട്രോണിക് തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നാണ് അഭിഭാഷകന് അറിയിച്ചത്. തന്റെ മകനെ തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
വിവാഹം കഴിച്ചയാളാണെന്ന് മറച്ചുവെച്ച് തന്നെ നിരന്തരമായി ചതിക്കുകയായിരുന്നുവെന്നും യുവതി സ്ഥാപിക്കുന്നു. ചതിയുടെ തുടര്‍ച്ച മാത്രമാണ് ഇപ്പോള്‍ കോടതിയില്‍ ഉയര്‍ത്തുന്ന വാദങ്ങളെന്നും യുവതി പറയുന്നു. ക്രിമിനല്‍ പശ്ചാത്തലവും ബിനോയ് കോടിയേരി തന്നില്‍ നിന്ന് മറച്ചുവെച്ചുവെന്നും യുവതി കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക