തിരുവനന്തപുരം: സംസ്ഥാനത്ത് ആറുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2018 ജനുവരി മുതല്‍ കഴിഞ്ഞ മാര്‍ച്ച് 31 വരെ ശിശുപീഡനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 142 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ് – 28. തിരുവനന്തപുരം സിറ്റിയില്‍ 16ഉം റൂറലില്‍ 12 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൊട്ടുപുറകില്‍ കോഴിക്കോടും (17) കൊല്ലവുമാണ് (16). മലപ്പുറം, എറണാകുളം -15, കണ്ണൂര്‍ -13ഉം കേസുകളാണുണ്ടായത്. കാസര്‍കോട് ജില്ലയിലാണ് ഏറ്റവുംകുറവ് -ഒന്ന്. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ തയാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
18 വയസ്സിനു താഴെയുള്ള കുട്ടികൾക്കെതിരെയുള്ള ലൈംഗീക അതിക്രമങ്ങൾക്കെതിരെയുള്ള പോക്സോ നിയമം കൂടുതല്‍ ശക്തമാക്കുമ്പോഴും സംസ്ഥാനത്ത് കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങളുടെ എണ്ണത്തില്‍ രണ്ടിരട്ടി വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. 10-16 വയസ്സിനിടയില്പെട്ട കുട്ടികളാണ് പീഡനത്തിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും. പിതാവില്‍നിന്നും അടുത്ത ബന്ധുക്കളില്‍ നിന്നുമാണ് കൂടുതല്‍ പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2015ല്‍ 1583 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ 2018 ഡിസംബര്‍ ആയപ്പോഴേക്കും 3179 പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഈ വര്‍ഷം ഏപ്രില്‍ വരെ 1156 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2012 ജൂണ്‍ 19നാണ് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍നിന്ന് സംരക്ഷിക്കുന്ന നിയമം (പോക്സോ) രാജ്യത്ത് നിലവില്‍ വന്നത്. നിയമം നിലവില്‍ വന്ന് ഏഴുവര്‍ഷം പിന്നിടുമ്പോൾ കേരളത്തില്‍ മാത്രം 13,232 കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
എന്നാല്‍ ക്രൂരപീഡനം ഏല്ക്കേണ്ടിവരുന്ന കുഞ്ഞുങ്ങള്‍ നീതിനിഷേധംകൂടി സഹിക്കേണ്ട അവസ്ഥയിലാണ്. കുട്ടികള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളത്തില്‍ ശിക്ഷിക്കപ്പെടുന്നത് 16.7 ശതമാനം പേര് മാത്രമാണെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയതലത്തില്‍ ശിക്ഷിക്കപ്പെടുന്നതാകട്ടെ 30.7 ശതമാനവും. പോക്സോ കേസുകളില്‍ ഒരുവര്‍ഷത്തിനുള്ളില്‍ തീര്‍പ്പുണ്ടാകണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ 2012ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍പോലും കേരളത്തിലെ വിവിധ കോടതികളില്‍ കെട്ടിക്കിടക്കുകയാണ്. 1370 കേസുകളില്‍ ഒന്നില്‍പോലും ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല. പോക്സോ നിയമം നിലവില്‍വന്നപ്പോള്‍ എല്ലാ ജില്ലയിലും പോക്സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി കോടതികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ മാത്രമാണ് ഇവയുള്ളത്. മറ്റിടങ്ങളില്‍ അഡീഷനല്‍ ജില്ല ജഡ്ജിക്കാണ് ചുമതല. മറ്റ് കേസുകള്‍ക്കൊപ്പം പോക്സോ കേസുകളും കൈകാര്യം ചെയ്യേണ്ടിവരുന്നതിനാലാണ് സമയബന്ധിതമായി കേസുകള്‍ കഴിയാത്തതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക