ഇടുക്കി: നെടുങ്കണ്ടത്ത് രാജ്കുമാർ മർദ്ദനമേറ്റുമരിച്ച സംഭവത്തിൽ രേഖകളിൽ കൃതിമം വരുത്തി കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമിച്ചുവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. റിമാൻഡിലിരിക്കെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി രാജ്കുമാര് മരിച്ച സംഭവത്തിലാണ് പീരുമേട് സബ് ജയിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്. കൂടാതെ രാജ് കുമാറിനെ പതിനഞ്ചാം തിയതിയാണ് കസ്റ്റഡിയിലെടുത്തതെന്ന പൊലീസിന്റെ വാദം പൊളിഞ്ഞതോടെയാണ് രേഖകളിൽ കൃതൃമം വരുത്തി കേസ് അട്ടിമറിക്കാൻ ശ്രമിച്ചത്. രാജ് കുമാറിനെ പന്ത്രണ്ടാം തിയതിയാണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ പതിമൂന്നിന് ജാമ്യം നൽകി വിട്ടയച്ചെന്ന് വരുത്താനാണ് സ്റ്റേഷനിലെ രേഖകളിൽ കൃത്രിമം വരുത്തിയത്.
ഇങ്ങനെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾക്കിടെ ക്രൈംബ്രാഞ്ച് രൂപം കൊടുത്ത പ്രത്യേക അന്വേഷണ സംഘത്തിൽ വിവാദ നായകനായ ഉദ്യോഗസ്ഥനെ ഉൾപ്പെടുത്തിയതും വിവാദങ്ങൾക്ക് ഇട നൽകുന്നുണ്ട്. കസ്റ്റഡി മരണകേസ് പ്രത്യേക അന്വേഷണ സംഘത്തിൽ, കാൽക്കോടി രൂപ കൈക്കൂലി വാങ്ങിയെന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
മംഗലാപുരത്ത് മെഡിക്കൽ സീറ്റിനു നൽകിയ 70 ലക്ഷം രൂപ തിരികെ വാങ്ങി നൽകിയതിനു കമ്മിഷൻ ഇനത്തിൽ സിനിമ നിർമ്മാതാവിൽ നിന്നു 25 ലക്ഷം രൂപ കൈപ്പറ്റിയ ഉദ്യോഗസ്ഥനെൻ സാജു വർഗീസിനെയാണ് അന്വേഷണ സംഘത്തിൽ ഡിറ്റക്ടീവ് ഇൻസ്പെക്ടറായി ഉൾപ്പെടുത്തിയിരിക്കുന്നത്. കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ എം സാബു മാത്യുവിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടത്തുന്നതിന് ഏഴംഗ സംഘമാണ് കസ്റ്റഡി മരണം അന്വേഷിക്കുന്നത്. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോൺസൺ ജോസഫാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എസ് സാബുവാണ് മറ്റൊരു വ്യക്തി. ഇത് കൂടാതെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ സാജു വർഗീസ്, എസ് ജയകുമാർ, എഎസ്ഐമാരായ പി കെ അനിരുദ്ധൻ, വി കെ അശോകൻ എന്നിവരും സംഘത്തിൽ ഉണ്ട്. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘം പ്രവർത്തിക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് 10 ദിവസത്തിനകം നൽകാനും ക്രൈം ബ്രാഞ്ച് എഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്. ഈ അന്വേഷണ സംഘത്തിൽ സാജു വർഗീസിന്റെ സാന്നിധ്യമാണ് വിവാദങ്ങൾക്ക് ഇടയാക്കുന്നത്.
അതേസമയം, കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും. രാജ്കുമാറിന്റെ അമ്മയും ഭാര്യയും ഭാര്യാസഹോദരൻ ആന്റണിയുമാണ് മുഖ്യമന്ത്രിയെ കാണാനായി എത്തുന്നത്. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം, ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്യും. കുറ്റക്കാരായ പൊലീസുകാർക്കെതിരെ ഉടൻ നടപടി എടുക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളിൽ അനുഭാവപൂർവമായ തീരുമാനമുണ്ടായില്ലെങ്കിൽ നാളെ മുതൽ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ഇരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക