മുംബൈ: പ്രമുഖ വ്യവസായി അനില്‍ അംബാനി സാമ്പത്തിക പ്രയാസത്തില്‍നിന്നും കരകയറാന്‍ കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങുന്നു. ദേശീയ മാദ്ധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയന്‍സ് സെന്റര്‍ വില്‍ക്കാനോ വാടകയ്ക്കു നല്‍കാനോ അനില്‍ ശ്രമമാരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
കമ്പനി വില്ക്കാന് സാധിക്കുമെങ്കില്‍ 3000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനില്‍ ഇടനില സ്ഥാപനങ്ങളെ അറിയിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ സമീപത്തെ നാല് ഏക്കറിലാണു ഭീമന് ആസ്ഥാനം നിര്‍മിച്ചത്. സാന്താക്രൂസിലെ ഓഫിസ് ഉപേക്ഷിച്ച് സൗത്ത് മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലെ റിലയന്‍സ് സെന്ററിലേക്കു മടങ്ങാനാണ് അംബാനിയുടെ തീരുമാനം.
റിലയന്‍സ് സാമ്രാജ്യം വിഭജിച്ച 2005 മധ്യത്തിലാണു ബല്ലാഡ് എസ്റ്റേറ്റ് അനിലിന്റെ കൈവശമായത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിനെ സജീവമാക്കാനാണ് ആസ്ഥാന ഓഫിസ് കയ്യൊഴിയുന്നതെന്നാണു സൂചന. ഇതിന് 5000 കോടിയില്‍ താഴെ മാത്രമാണു കടം. ഇതിലൂടെ ആ കടം വീട്ടാമെന്നാണു കമ്പനി കരുതുന്നത്. അനില്‍ അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണു പുറത്തുവരുന്ന വിവരം.
സാന്താക്രൂസിലെ ആസ്ഥാനത്തെ ആറു ലക്ഷം ചതുരശ്ര അടിയാണ് വാടകയ്ക്കു നല്കാന് ഉദ്ദേശിക്കുന്നത്. ആസ്ഥാനത്തിനാകെ 1500-2000 കോടി രൂപയാണു മതിപ്പുവില. 3000 കോടി വരെ കിട്ടുമെന്നാണു പ്രതീക്ഷ. ഇടപാടുകള്‍ക്കായി രാജ്യാന്തര പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ജെ.എല്‍.എല്‍നെ ആണു റിലയന്‍സ് നിയമിച്ചിട്ടുള്ളത്.
മുൻപ് ജയില്‍ശിക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്വീഡിഷ് കമ്പനിയായ എറിക്സണ് 462 കോടി രൂപ നല്‍കിയത് സഹോദരനും റിലയന്‍സ് ഇന്‍ട്രസ്ട്രീസ് ഉടമയുമായ മുകേഷ് അംബാനിയായിരുന്നു. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ നടത്തിപ്പിന് എറിക്സണുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പണം നല്‍കാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക