തിരുവനന്തപുരം: ഓട്ടോ ഡ്രൈവറായ യുവാവിന്റെ ദുരൂഹ മരണം നടന്ന് നാലാണ്ട് പിന്നിട്ടിട്ടും ഘാതകരെ കണ്ടെത്താതെ ക്രൈംബ്രാഞ്ച് ഒളിച്ചുകളിക്കുന്നു. കേരള കൗമുദി ഫ്ളാഷ് ഏജന്റായ ചടയമംഗലം നിലമേല്‍ സുമംഗലയുടെ ഏകമകന് രാജേഷിന്റെ മരണം സംബന്ധിച്ച അന്വേഷണമാണ് എവിടെയുമെത്താതെ നിൽക്കുന്നത്. രാജേഷിന് ആത്മഹത്യചെയ്യേണ്ട സാഹചര്യമില്ലെന്നും അവനെ ചിലര്‍ അപായപ്പെടുത്തിയതാണെന്നും ആരോപിച്ച് സുമംഗല ഡി.ജി.പിയ്ക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ് വിശദമായി അന്വേഷിക്കാന്‍ ഒരുവര്‍ഷം മുൻപ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം അന്വേഷിക്കുന്ന അതേ സംഘത്തിനാണ് രാജേഷിന്റെ കേസിന്റെയും ചുമതലയുള്ളത്.
കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നും കുറ്റവാളികള്‍ ഉടന്‍ പിടിയിലാകുമെന്നും സുമംഗല കരുതിയെങ്കിലും വര്‍ഷം ഒന്നായിട്ടും സംശയിക്കുന്നവരെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘം കൂട്ടാക്കിയിട്ടില്ലെന്ന് ഈ വൃദ്ധമാതാവ് പറയുന്നു. പ്രായാധിക്യവും രോഗങ്ങളും നിരന്തരം വേട്ടയാടിയിട്ടും മകന്റെ മരണത്തിന് ഉത്തരവാദികളെ കണ്ടെത്താന്‍ നിരന്തരം ക്രൈംബ്രാഞ്ച് ഓഫീസ് കയറിയിറങ്ങുകയാണ് ഇവര്‍. തന്റെ കണ്ണടയും മുൻപ് കൊലയാളികളെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മകന്റെ ആത്മാവ് തന്നോട് പൊറുക്കില്ലെന്ന് വിശ്വസിക്കുന്ന ഈ അമ്മ നീതിക്കായി ഏതറ്റം വരെയും പോകാനുള്ള തയ്യാറെടുപ്പിലാണ്.
നാലുവര്‍ഷം മുൻപ് ഡിസംബര്‍ 12ന് രാവിലെ പതിവുപോലെ ഓട്ടോയുമായി രാജേഷ് ഓട്ടം പോകാനിറങ്ങുമ്പോഴാണ് രണ്ട് സ്ത്രീകള്‍ വീട്ടിലെത്തി രാജേഷിനെ അമ്മയുടെ മുന്നില്‍വച്ച് ഭീഷണിപ്പെടുത്തുന്നത്. രാജേഷിനോട് സ്ത്രീകള്‍ കയര്‍ക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കേട്ട സുമംഗല കാര്യം അന്വേഷിച്ചു. വീട്ടിലെത്തിയ സ്ത്രീകളിലൊരാളുടെ ഭര്‍ത്താവിനോട് രാജേഷ് ഫോണിലൂടെ അവരെപ്പറ്റി എന്തോ പറഞ്ഞുവെന്നാരോപിച്ചായിരുന്നു പ്രശ്നം. എന്നാല്‍ താന്‍ ആരെപ്പറ്റിയും ഒന്നും പറഞ്ഞിട്ടില്ലെന്നും തനിക്ക് ഒന്നും അറിയില്ലെന്നും രാജേഷ് പറഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ കൂട്ടാക്കാതെ അവര്‍ മടങ്ങി.
രാജേഷ് ആട്ടോയുമായി സ്റ്റാന്‍ഡിലേക്ക് പോയി. വീട്ടിലെത്തി മകനെ സ്ത്രീകള്‍ ഭീഷണിപ്പെടുത്തിയ വിവരം സുമംഗല പഞ്ചായത്ത് മെമ്ബറോടും പ്രസിഡന്റിനോടും പ്രദേശത്തെ ചില നേതാക്കളോടും പറയുകയും പൊലീസില്‍ പരാതി നല്കാന് അവരുടെ സഹായം തേടുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയവരോട് സംസാരിച്ചശേഷം പരാതി നല്കിയാല് മതിയെന്നായിരുന്നു അവരുടെ ഉപദേശം. ഇതനുസരിച്ച് സുമംഗല പരാതി നല്കാന് മുതിര്‍ന്നില്ല. വൈകുന്നേരം മദ്ധ്യസ്ഥതയ്ക്ക് പോകാന്‍ രാജേഷിനെ ഫോണില്‍ വിളിച്ചപ്പോള്‍ വെഞ്ഞാറമൂട്ടില്‍ ഓട്ടം പോയശേഷം തിരികെ വരികയാണെന്നും ഉടന്‍ വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് രാജേഷിനെ ഫോണില്‍ കിട്ടിയില്ല. അര്‍ദ്ധരാത്രി വരെ കാത്തിരുന്നിട്ടും മകനെ കാണാതായതോടെ സുമംഗല ചടയമംഗലം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തങ്ങള്‍ അന്വേഷിക്കാമെന്നും മകന്റെ ഫോട്ടോയുള്‍പ്പെടെ പരസ്യം നല്കി കണ്ടെത്താമെന്നും പറഞ്ഞ് ആശ്വസിപ്പിച്ച് തിരിച്ചയതല്ലാതെ രാജേഷിനെ കണ്ടെത്താന്‍ പൊലീസ് യാതൊന്നും ചെയ്തില്ല.
ബന്ധുക്കളുടെ സഹായത്തോടെ സുമംഗല നടത്തിയ അന്വേഷണത്തില്‍ രാജേഷിന്റെ ആട്ടോ, സ്റ്റാന്‍ഡിന് സമീപത്തെ ഒരു ബാങ്കിന്റെ പരിസരത്ത് ഒതുക്കിയിട്ട നിലയില്‍ കണ്ടെത്തി. ഇക്കാര്യവും പൊലീസിനെ അറിയിച്ചിരുന്നു. ബന്ധുവീടുകളിലും സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊന്നും രാജേഷിനെപ്പറ്റി വിവരമൊന്നും ലഭിച്ചില്ല. രണ്ടുദിവസത്തിന് ശേഷം തിരുവനന്തപുരം പേട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് രാജേഷിന്റെ വീട്ടിലേക്ക് ഒരു ഫോണ്‍കോളെത്തി. കൊച്ചുവേളിയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ ഒരു മൃതദേഹം കാണപ്പെട്ടിട്ടുണ്ടെന്നും ബന്ധുക്കളാരെങ്കിലും എത്തണമെന്നുമായിരുന്നു സന്ദേശം. അതനുസരിച്ച് രാജേഷിന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ശരീരമാസകലം മുറിവുകളോടെ ട്രാക്കിന് സമീപമാണ് രാജേഷിന്റെ മൃതദേഹം കാണപ്പെട്ടത്. റെയില്‍വേ ട്രാക്കിന് സമീപം കാണപ്പെട്ടതിനാല്‍ ആത്മഹത്യയോ അപകടമോ ആണെന്ന നിലയിലായിരുന്നു പൊലീസ്. അതോടെയാണ് സുമംഗല വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഡിജി.പിയെ കണ്ടത്. രാജേഷിന്റെ മാതാവിന്റെ പരാതിയില്‍ സംശയം ഉന്നയിച്ചിരിക്കുന്ന പലരെയും നേരില്‍ കണ്ട് വിവരങ്ങള്‍ അന്വേഷിച്ചു. സംശയകരമായി യാതൊരു സൂചനകളും ഇതുവരെ ലഭിച്ചിട്ടില്ല. ദൃക്സാക്ഷികളുള്‍പ്പെടെ കൊലപാതകമാണെന്ന് തെളിയിക്കാന്‍ ഉതകുന്ന തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക