പീരുമേട്: നെടുക്കണ്ടം കസ്റ്റഡി മരണക്കേസിൽ ഞെട്ടിക്കുന്ന ക്രൂരതയുടെ കഥകൾ പുറത്തു വരുന്നു. സ്ത്രീകൾക്ക് നേരെ പോലും മൂന്നാം മുറ പ്രയോഗിച്ചതായി പ്രതികളുടെ മൊഴികൾ. നെടുങ്കണ്ടം സ്റ്റേഷനില്‍ തനിക്കു നേരെ പൊലിസ് മൂന്നാം മുറ പ്രയോഗിച്ചത് വിശദീകരിച്ച് ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതി ശാലിനി ഹരിഹരന്നാണ് മാധ്യമങ്ങൾക്കു മുന്നിൽ വന്നിരിക്കുന്നത്. വനിതാ പൊലിസ് ഉദ്യോഗസ്ഥ തന്റെ സ്വകാര്യഭാഗങ്ങളില്‍ പച്ചമുളക് പുരട്ടി ചോദ്യം ചെയ്തുവെന്നും തന്നോടും മഞ്ജുവിനോടും മോശമായി പെരുമാറുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തുവെന്നും ശാലിനി പറഞ്ഞു. പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച കോലാഹലമേട് സ്വദേശി രാജ്കുമാർ ഒന്നാം പ്രതിയായ ഹരിത ഫിനാന്‍സ് തട്ടിപ്പ് കേസിലെ രണ്ടും മൂന്നും പ്രതികളാണ് ശാലിനിയും മഞ്ജുവും. കുമാറിനെ പൊലീസുകാര്‍ മര്‍ദിക്കുന്നത് താന്‍ കണ്ടതാണെന്നും ശാലിനി പറഞ്ഞു.
കുമാറിനെ മര്‍ദിച്ചതിനു ശേഷമാണ് എസ്.ഐ കെ.എ. സാബുവിന്റെ നിര്‍ദേശമനുസരിച്ച് വനിത പൊലീസുകാര്‍ തന്നെയും മഞ്ജുവിനെയും ഉപദ്രവിച്ചത്. പിരിച്ചെടുത്ത പണം എവിടെയെന്നു ചോദിച്ചായിരുന്നു ക്രൂരമായ മര്ദനങ്ങളൊക്കെയും. കോടികളുടെ തട്ടിപ്പുനടന്നെന്ന പ്രചാരണം തെറ്റാണെന്ന് ശാലിനി പറയുന്നു. 15 ലക്ഷം രൂപയുടെ ഇടപാടുമാത്രമാണ് നടന്നത്. ഹരിത ഫിനാന്‍സില്‍ ജോലിക്കാരി മാത്രമായിരുന്നു താൻ. തന്നെ എം.ഡി.യാക്കിയത് ലൈസന്‍സ് എടുക്കാന്‍ മാത്രമാണ് ശാലിനി വെളിപ്പെടുത്തുന്നു. പണമിടപാടുകള്‍ നടത്തിയിരുന്നത് രാജ്കുമാര് ഒറ്റയ്ക്കായിരുന്നു. പീരുമേട് സ്വദേശിയായ ഷുക്കൂര്‍ എന്ന പോലീസുകാരനുമായി രാജ്കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നു. തനിക്ക് മൂലമറ്റത്തും കാഞ്ഞാറിലും ഇടപാടുകളുണ്ടെന്നും രാജ്കുമാർ പറഞ്ഞിരുന്നു. തൂക്കുപാലത്ത് ഓഫീസ് തുറന്നശേഷം പോലീസുകാര്‍ക്ക് കൈക്കൂലി കൊടുത്തിട്ടുണ്ട്. രാജ്കുമാറിനോട് നെടുങ്കണ്ടം എസ്.ഐ. കെ.എ. സാബു അമ്പത്തിനായിരം രൂപ ആവശ്യപ്പെട്ടിരുന്നു. തുക ക്വാര്‍ട്ടേഴ്സില്‍ എത്തിക്കണമെന്നാണ് സാബു പറഞ്ഞിരുന്നത്. എന്നാല്‍ കസ്റ്റഡിയിലെടുക്കുന്നതുവരെ ഈ പണം നല്‍കിയിരുന്നില്ലെന്നും അവര്‍ പറയുന്നു.
നാട്ടുകാരുടെ പണം എങ്ങനെ തിരിച്ചടയ്ക്കും എന്ന് അന്വേഷിച്ചപ്പോള്‍ കുട്ടിക്കാനത്തെ വസ്തു വിറ്റ് കിട്ടിയ 4.60 കോടി രൂപ കൈയിലുണ്ടെന്നും അത് നാസര്‍ എന്ന അഭിഭാഷകനെ ഏല്പിച്ചിരിക്കുകയാണെന്നുമാണ് കുമാര്‍ പറഞ്ഞത്. കുമാറിന് ബാങ്കുകളില്‍ നിക്ഷേപമില്ലെന്നും ശാലിനി പറഞ്ഞു. നെടുങ്കണ്ടം സ്റ്റേഷനില്‍ പോലീസുകാര്‍ രാജ്കുമാറിനെ ക്രൂരമായി മര്‍ദിക്കുന്നതു കണ്ടിട്ടുണ്ട്. എസ്.പി.ക്കും ഡിവൈ.എസ്.പി.ക്കും വിവരം അറിയാമായിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുമായി വയര്‍ലെസിലൂടെ സംസാരിക്കുന്നതു കേട്ടിരുന്നുവെന്നും ശാലിനി വെളിപ്പെടുത്തി.
ശാലിനിയോട് ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അന്നു ജാമ്യത്തിലിറങ്ങിയ ശാലിനി വീട്ടിലെത്താതെ അപ്രത്യക്ഷയായത് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ താന്‍ തിരുവല്ലയിലെ ബന്ധുവീട്ടിലായിരുന്നെന്ന് ശാലിനി മാധ്യമങ്ങളോട് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക