അഹമ്മദാബാദ്: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യയെ അട്ടിമറിച്ച് ഉത്തര കൊറിയ. സ്കോർ 5-2. രണ്ടു ഗോളുകള്‍ നേടിയ ക്യാപ്റ്റന്‍ ജോങ് ഇല് ഗ്വാന് ആണ് കൊറിയയുടെ വിജയശില്‍പ്പി. ഇന്ത്യക്കെതിരേ കളി തുടങ്ങി എട്ടാം മിനിറ്റില്‍ തന്നെ കൊറിയ ലീഡെടുത്തു. ജോങ് ഇല് ഗ്വാന് ആയിരുന്നു സ്കോറര്‍. എട്ടു മിനിറ്റുകള്‍ക്കുള്ളില്‍ കൊറിയ രണ്ടാം ഗോളും നേടി. 20-ാം മിനിറ്റില്‍ മലയാളി താരം ജോബി ജസ്റ്റിന്റെ മുന്നേറ്റം കൊറിയന്‍ പ്രതിരോധം തടഞ്ഞു.
28-ാം മിനിറ്റിലാണ് മൂന്നാം ഗോള്‍ വന്നത്. ബോക്സിനുള്ളില്‍ നിന്നുള്ള ജോങ് ഗ്വാന്റെ ഹെഡ്ഡര്‍ ലക്ഷ്യം തെറ്റാതെ വലയിലെത്തി. കൊറിയ 3-0 ഇന്ത്യ.
പിന്നീട് രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഇന്ത്യ മുന്നേറ്റം നടത്തി . ലാലിയന്‍സുവാല ചാങ്തെയിലൂടെ ഇന്ത്യ ഒരു ഗോള്‍ തിരിച്ചടിച്ചു. സുനില്‍ ഛേത്രിയുടെ പാസില്‍ നിന്നായിരുന്നു ഈ ഗോള്‍. കൊറിയ 3-1 ഇന്ത്യ.
54-ാം മിനിറ്റില്‍ ജോബി ജസ്റ്റിന് പകരം അനിരുദ്ധ താപ്പയെ ഇന്ത്യ കളത്തിലിറക്കി.
63-ാം മിനിറ്റില്‍ കൊറിയയുടെ അടുത്ത ഗോളെത്തി. റി ചോല് ആയിരുന്നു ലക്ഷ്യം കണ്ടത്. ഇതോടെ അവര്‍ 4-1ന്റെ ലീഡെടുത്തു. 71-ാം മിനിറ്റില്‍ ഉദാന്തയുടെ ക്രോസില്‍ നിന്ന് സുനില്‍ ഛേത്രി ലക്ഷ്യം കണ്ടു. കൊറിയ 4-2 ഇന്ത്യ.പിന്നീട് ഇഞ്ചുറി ടൈമില്‍ കൊറിയയുടെ അഞ്ചാം ഗോളുമെത്തി. റി ജിന്‍ ആയിരുന്നു ഗോള്‍ സ്കോറര്‍. ഇതോടെ ഉത്തര കൊറിയയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. ആദ്യമത്സരത്തില്‍ ഇന്ത്യ താജിക്കിസ്താനോട് തോറ്റിരുന്നു. ഇനി അടുത്ത മത്സരം സിറിയക്കെതിരെയാണ്. രണ്ട് കളിയില്‍ നിന്ന് ആറ് പോയന്റുള്ള താജിക്കിസ്താന്‍ ഫൈനല്‍ ഉറപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക