കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്ഐ- ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. കോളേജിനകത്തെ യൂണിയന് ഓഫീസ് തുറക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. പെണ്‍കുട്ടികളടക്കം നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേൽക്കുകയും ചെയ്തു.
കോളേജ് യൂണിയന്റെ കാലാവധി കഴിഞ്ഞതിനാല്‍ യൂണിയന് ഓഫീസ് അടയ്ക്കണമെന്നു ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ നേരത്തെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോളേജ് പ്രിന്‍സിപ്പള്‍ ഇന്നലെ പൂട്ടിച്ച യൂണിയന് ഓഫീസ് ഇന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തുറന്നതാണ് സംഘര്‍ഷത്തിലേക്ക് വഴി തെളിച്ചത്.
കോളേജ് മാഗസിന്റെ ജോലി ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും ഈ സാഹചര്യത്തില്‍ മാഗസിന് എഡിറ്റര്‍ക്ക് യൂണിയന് ഓഫീസ് ഉപയോഗിക്കാമെന്നും ചൂണ്ടിക്കാട്ടി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇന്ന് ഓഫീസ് തുറന്നു. ഇതില്‍ പ്രതിഷേധിച്ച് വൈകിട്ട് മൂന്നരയോടെ ഫ്രറ്റേര്‍ണിറ്റി പ്രവര്‍ത്തകര്‍ ജാഥയായി യൂണിയന് ഓഫീസിലെത്തുകയും ഓഫീസില്‍ വച്ച് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും പിന്നീട് സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. ശേഷം പോലീസ് കോളേജില്‍ എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക