തിരുവനന്തപുരം: കേരളത്തിലെ പ്രളയ സമയത്തുളള രക്ഷാപ്രവര്‍ത്തനം നടത്തിയതിന് 113 കോടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ വ്യോമസേന. എന്നാല്‍ പ്രളയം കാരണം കേരളത്തിന് നാമാവശേഷമായ ഇത്രയും തുക കണ്ടെത്താന്‍ ബുദ്ധിമുട്ടായതുകൊണ്ട് ഈ ചെലവില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അപേക്ഷിച്ചു. ഈ വസ്തുത ചൂണ്ടിക്കാണിച്ച് പിണറായി വിജയന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് കേരളത്തെ താറുമാറാക്കിയ പ്രളയം സംഭവിയ്ക്കുന്നത്. ഈ സമയത്ത് കേരളത്തില്‍ നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിനാണ് 113,69,34, 899 രൂപ കേന്ദ്ര വ്യോമസേന സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. 2017ല്‍ വന്ന ഓഖി ചുഴലിക്കാറ്റും 2018 ലെ പ്രളയവും അതിജീവിച്ച കേരളത്തിന് ഇത്രയും തുക നല്കാന് പ്രയാസമാണെന്നാണ് മുഖ്യമന്ത്രി കത്തിലൂടെ വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രളയ പുനരുദ്ധാരണത്തിന് 31,000 കോടി രൂപയാണ് കേരളത്തിന് വേണ്ടത്.
ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും ഇതുവരെ കേരളത്തിന് ലഭിച്ചത് 2904.85 കോടി രൂപയാണ്. ഈ തുച്ഛമായ തുക പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും തികയില്ലെന്നാണ് കേരള സര്‍ക്കാര്‍ പറയുന്നത്. കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ റീബിള്‍ഡ് കേരള എന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക