തിരുവനന്തപുരം: വെള്ളറട അമ്പൂരിയിൽ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അഖിലിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്ന് കൊല്ലപ്പെട്ട രാഖിയുടെ പിതാവ് രാജന് ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. സംഭവത്തില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ തങ്ങള്‍ക്ക് തൃപ്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നും രാജന് ആരോപിച്ചു. സ്വന്തം വീടിനുള്ളില്‍ ഇത്ര ക്രൂരമായ കൊലപാതകം നടന്നത് അഖിലിന്റെ മാതാപിതാക്കളുടെ അറിവോടെയല്ലാതെ നടക്കില്ല. കൊലപാതകത്തില്‍ അഖിലിന്റെ മാതാപിതാക്കളെ മുഖ്യപ്രതികളാക്കണം. വ്യക്തമായ തെളിവുകള്‍ നല്‍കിയെങ്കിലും ഇവരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതില്‍ ദുരൂഹതയുണ്ടെന്നും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകണമെന്നും രാജൻ പറയുന്നു.
അതേസമയം, രാഖിയെ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ കേസില്‍ മുഖ്യപ്രതി അഖിലിന്റെ സഹോദരനും കൂട്ടുപ്രതിയുമായ രാഹുല്‍ പോലീസിന്റെ പിടിയിലായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈ.എസ്.പിയ്ക്ക് മുൻപാകെ കീഴടങ്ങിയ രാഹുല്‍ കുറ്റം സമ്മതിച്ചു. കേസില്‍ പിടിയിലായ മൂന്നാം പ്രതി ആദര്‍ശിന്റെ മൊഴികള്‍ ശരിവയ്ക്കും വിധം രാഖിയെ കാറില്‍ കയറ്റി കൊണ്ടുവന്നത് മുതല്‍ കൊലപ്പെടുത്തി കുഴിച്ചുമൂടിയത് വരെയുള്ള സംഭവങ്ങള്‍ ഓരോന്നായി രാഹുല്‍ പോലീസിനോട് വിവരിച്ചു.
സഹോദരനും സൈനികനുമായ അഖിലിന്റെ വിവാഹം മുടക്കാന്‍ രാഖി നടത്തിയ ശ്രമമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാള്‍ സമ്മതിച്ചു. മിസ്ഡ് കോളിലൂടെ അഖിലുമായി പരിചയത്തിലായ രാഖി പ്രണയത്തിലൂടെ അനുജനെ വശീകരിക്കുകയും നിര്‍ബന്ധിച്ച് താലികെട്ടിക്കുകയും ചെയ്തതായി രാഹുല്‍ പറഞ്ഞു. എന്നാല്‍ അഖിലിനെക്കാള് പ്രായക്കൂടുതലായതിനാല് ബന്ധം അംഗീകരിക്കാന്‍ വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം ബോദ്ധ്യപ്പെട്ട അഖില്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നും മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതായും രാഖിയെ അറിയിച്ചിരുന്നു. ഈ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് അഖിൽ പലവട്ടം രാഖിയോട് പറഞ്ഞിട്ടുണ്ടായിരുന്നെങ്കിലും രാഹുലിന്റെ ഉപദേശം അംഗീകരിക്കാന്‍ തയ്യാറാകാതിരുന്ന രാഖി വീട്ടുകാര്‍ അഖിലിന് വിവാഹാലോചന നടത്തിയ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അഖിലും താനുമായി പ്രണയത്തിലാണെന്ന് അറിയിച്ചു.
ഇതേ തുടര്‍ന്ന് വിവാഹബന്ധം തെറ്റി. ഇതില്‍ പ്രകോപിതനായ അഖില്‍ രാഖിയെ ഫോണില്‍ വിളിച്ച് ശകാരിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു. എന്നാല്‍ അഖിലിനെ വിവാഹം കഴിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അതിന് തയ്യാറാകാതിരുന്നാല്‍ നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും രാഖി വെളിപ്പെടുത്തി. ഇതോടെ അഖില്‍ തന്റെ സഹായം തേടിയതായും ഇരുവരും കൂടിയാലോചിച്ചാണ് രാഖിയെ വകവരുത്താന്‍ തീരുമാനിച്ചതെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു. പിണക്കത്തിലായ രാഖിയെ താന്‍ മറ്റൊരു വിവാഹം കഴിക്കില്ലെന്ന ഉറപ്പില്‍ അനുനയത്തിലാക്കിയശേഷം അമ്ബൂരിയില്‍ പുതുതായി നിര്‍മ്മിക്കുന്ന വീട് കാണിക്കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. കാറില്‍ വച്ചും രാഖിയോട് പ്രണയത്തില്‍ നിന്ന് പിന്മാറണമെന്നും വിവാഹത്തിന് തടസം നില്‍ക്കരുതെന്നും അഖില്‍ അഭ്യര്‍ത്ഥിച്ചെങ്കിലും വഴങ്ങിയില്ല.
കാറില്‍ ഡ്രൈവിംഗ് സീറ്റിന്റെ എതിര്‍വശത്തെ സീറ്റിലിരിക്കുകയായിരുന്ന രാഖിയെ വാഹനം എവിടെയെങ്കിലും ഇടിച്ചുകയറ്റി കൊല്ലുമെന്ന് അഖില്‍ ഭീഷണിപ്പെടുത്തി നോക്കിയെങ്കിലും നിലപാടില്‍ നിന്ന് പിന്മാറിയില്ല. തുടര്‍ന്നാണ് അമ്ബൂരിയിലെ വീടിന് സമീപം കാറിനുള്ളില്‍ വച്ച് രാഖിയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയത്. ’എന്റെ അനുജന്റെ വിവാഹം നീ മുടക്കുമല്ലേടി” എന്ന് ചോദിച്ച് കാറിന്റെ പിന്‍സീറ്റിലിരുന്ന താനാണ് പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ കുരുക്കി വലിച്ചതെന്നും തുടര്‍ന്ന് ഡ്രൈവിംഗ് സീറ്റിലിരിക്കുകയായിരുന്ന അഖില്‍ കൂടി ചേര്‍ന്ന് കയറില്‍ പിടിച്ച് വലിച്ച് മുറുക്കി മരണം ഉറപ്പാക്കുകയുമായിരുന്നു എന്നും ഇയാള്‍ മൊഴി നല്കി.
വരും നേരത്തെ തയ്യാരാക്കി കുഴിയിലേക്ക് രാഗിയെ നഗ്നയാക്കി കിടത്തി ഉപ്പ് വിതറി കുഴി മൂടുകയായിരുന്നു. രാഖി ധരിച്ചിരുന്ന വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ചു. കാറിനുള്ളില്‍ നിന്ന് കൊലപാതകത്തിന്റെ തെളിവുകളൊന്നും ലഭിക്കാതിരിക്കാന്‍ കാര്‍ പലതവണ കഴുകിയതായും രാഹുല്‍ പറഞ്ഞു. കൊലപാതകത്തിന് ശേഷം ജോലി സ്ഥലത്തേക്ക് അഖില്‍ തിരികെ പോയശേഷം കൊലപാതകത്തിനുപയോഗിച്ച തമിഴ്നാട് തൃപ്പരപ്പ് സ്വദേശിയായ സുഹൃത്തിന്റെ കാര്‍ താനാണ് തിരികെ എത്തിച്ചതെന്നും രാഹുല്‍ സമ്മതിച്ചു. രാഹുലുമായി തൃപ്പരപ്പിലെത്തി കാര്‍ കസ്റ്റഡിയിലെടുത്തശേഷം അത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
അതേസമയം കേസിലെ പ്രധാന പ്രതിയായ അഖിലിനെ പിടികൂടാന്‍ ഡല്‍ഹിക്ക് തിരിച്ച പോലീസ് സംഘം അവിടെയെത്തിതായി വിവരം ലഭിച്ചു. ഇന്ന് മിലിട്ടറി ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് കേസിന്റെ കാര്യങ്ങള്‍ വിശദീകരിച്ചശേഷം ഇയാളെ കസ്റ്റഡിയിലെടുക്കും. കൊലയ്ക്ക് ഉപയോഗിച്ച കയര്‍, കുഴിവെട്ടി മൂടാനുപയോഗിച്ച മണ്‍വെട്ടി തുടങ്ങിയവ കണ്ടെത്താനും സംഭവത്തിനുശേഷം ഒളിവില്‍ പോയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കാനുമുണ്ട്. അഖിലിനെ കൂടി നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ കേസ് അന്വേഷണം പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക