വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വിട്ട് പിരിഞ്ഞ അമ്മയെ തേടുകയാണ് ഒരു മകള്‍. ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടി എന്ന യുവതിയാണ് 35 വര്‍ഷം മുന്‍പ് കോഴിക്കോട്ടുള്ള അനാഥാലയത്തില്‍ തന്നെ ഉപേക്ഷിച്ച് പോയ അമ്മയെ തിരയുന്നത്. ഒന്‍പത് വര്‍ഷം മുന്‍പ് അമ്മയെ തേടി ഭര്‍ത്താവിന്റെ കൂടെ നവ്യ കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ നിരാശയായി മടങ്ങേണ്ടി വന്നു. ഇപ്പോള്‍ തന്റെ അന്വേഷണം സോഷ്യല്‍ മീഡിയയിലൂടെയും തുടരുകയാണ് നവ്യ.
1984 മാര്‍ച്ച് 31-ന് കോഴിക്കോട്ടെ ഒരു അനാഥാലയത്തിലാണ് നവ്യ ജനിച്ചതെന്നും കുട്ടിയെ അവിടെ വിട്ട് സ്വന്തം അമ്മ പോവുകയായിരുന്നുവെന്നും അവര്‍ നവ്യയെ അറിയിച്ചു. ഈ അനാഥാലയത്തിലാണ് നവ്യ രണ്ട് വയസ് വരെ വളര്‍ന്നത്.
നവ്യയുടെ കാര്യങ്ങള്‍ അന്വേഷിച്ച് വയനാട്ടിലെ അനാഥായത്തില്‍ നിന്ന് ഇറ്റലിയിലേക്ക് കത്തുകള്‍ എത്തുമായിരുന്നു. അമ്മയുടെയും മുത്തശ്ശിയുടേയും പേരല്ലാതെ മറ്റൊന്നും നവ്യയ്ക്ക് അറിയില്ല. ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഇറ്റലിയിലെ ട്രന്റോ നഗരത്തില്‍ താമസിക്കുന്ന നവ്യ തന്നെക്കുറിച്ചുളള കുറിപ്പും ചെറുപ്പം മുതലുള്ള ചിത്രങ്ങളും ചേര്‍ത്തു തയാറാക്കിയ ലഘു വിഡിയോയും മലയാളികള്‍ അംഗങ്ങളായ ഫേസ്ബുക്ക് ഗ്രൂപ്പുകളിലെല്ലാം പോസ്റ്റ് ചെയ്യുന്നുണ്ട്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മലയാളി ഈ കുറിപ്പ് മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി.
അമ്മയെ ഒരു നോക്കു കാണണം. അമ്മ മോശം അവസ്ഥയിലാണെങ്കില്‍ സംരക്ഷിക്കണം. അമ്മ കാരണം എനിക്കു നന്മ മാത്രമേ ഉണ്ടായിട്ടുള്ളു. അമ്മ ചിലപ്പോള്‍ കുടുംബവും കുട്ടികളുമായി സന്തോഷകരമായ ജീവിതം നയിക്കുകയായിരിക്കും. അമ്മ അറിയാതെ ഒരു നോക്കു കണ്ട് ഞാന്‍ മടങ്ങും. മറിച്ച് അമ്മ മോശം അവസ്ഥയിലാണെങ്കില്‍ അമ്മയെ ഞാന്‍ ഇറ്റലിയിലേക്കു കൊണ്ടുപോയി ഒപ്പം താമസിപ്പിക്കും.” – നവ്യ പറയുന്നു.
കേരളത്തിലെവിടെയോ ഉള്ള സ്വന്തം അമ്മയെ കണ്ടെത്താനുള്ള അലച്ചിലിലാണ് നവ്യ.’ദേഷ്യപ്പെടാനല്ല, ഒന്ന് കാണണം, കെട്ടിപ്പിടിക്കണം, അത്രേയുള്ളൂ’-നവ്യ പറയുന്നു.
അമ്മയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അമ്മയെ കാണാതെ പറ്റില്ല എന്നും നവ്യ പറഞ്ഞു. വളര്ത്തച്ഛന് സില്‍വാനോ ദൊറിഗാട്ടിയും വളര്‍ത്തമ്മ തിസിയാന ദൊറിഗാട്ടിയും ദത്തെടുക്കുമ്പോൾ നവ്യക്ക് പ്രായം വെറും രണ്ട് വയസ്. ഇന്ന് ആറും മൂന്നും വയസുള്ള രണ്ട് പെണ്മക്കളുടെ അമ്മയാണ് അവര്‍.
എയ്ഞ്ചെലോ നികൂസിയ എന്നാണ് ഭര്‍ത്താവിന്റെ പേര്. മൂത്തമകള്‍ ജോര്‍ജിയ. രണ്ടാമത്തെ മകളുടെ പേര് എയ്ഞ്ചെലിക്ക. ഇറ്റലിയിലെ ട്രെന്റോ പ്രവിശ്യയിലാണ് ഇവര്‍ താമസിക്കുന്നത്. ദത്തുപുത്രിയായി ഇറ്റലിയില്‍ എത്തിയ നവ്യക്ക് അപരിചിതത്വം തോന്നാതിരിക്കാന്‍ കോഴിക്കോട്ടെ അനാഥാലയത്തില്‍ നിന്ന് നിരന്തരം ഇറ്റലിയിലേക്ക് കത്തുകള്‍ അയക്കാറുണ്ടായിരുന്നു. പിന്നീട് വളര്‍ന്നപ്പോള്‍ വെളുത്ത വര്‍ഗ്ഗക്കാരായ മാതാപിതാക്കളുടെയും തന്റെയും നിറം തമ്മില്‍ എങ്ങിനെ വ്യത്യാസം വന്നെന്ന് നവ്യ ചോദിച്ചു.
ദൊറിഗാട്ടി ദമ്പതിമാർ മകളോട് നുണ പറഞ്ഞില്ല, മറിച്ച് അവളുടെ മുഴുവന്‍ കഥയും അവര്‍ക്ക് പറഞ്ഞുകൊടുത്തു. തന്റെ ഔദ്യോഗിക പേര് നവ്യ ദൊറിഗാട്ടിയെന്നാണെങ്കിലും പെറ്റമ്മയുടെ പേര് കൂടി ചേര്‍ത്ത് നവ്യ സോഫിയ ദൊറിഗാട്ടി എന്നാക്കിയിരിക്കുകയാണ് നവ്യയിപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക