ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിന് പിന്നാലെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി മുതല്‍ വീട്ടുതടങ്കലിലായിരുന്നു ഇവര്‍. കരുതല്‍ തടങ്കലില്‍ വെക്കാനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് പിന്നാലെ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടായേക്കുമെന്ന് കണക്കുകൂട്ടിയാണ് ഇവരെ തടങ്കലില്‍ വെക്കുന്നതെന്നാണ് റിപ്പോർട്ട് .
ശ്രീനഗറിലെ എക്സിക്യൂട്ടിവ് മജിസ്ട്രേറ്റാണ് ഇവരെ കസ്റ്റഡിയിലാക്കാന്‍ ഉത്തരവിട്ടത്. കശ്മീരില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത നിലനില്‍ക്കുന്നുവെന്നും സമീപകാല പ്രവര്‍ത്തനങ്ങള്‍ ക്രമസമാധാന തകര്‍ച്ചയിലേക്ക് നയിച്ചേക്കാമെന്നും കരുതല്‍ തടങ്കലിലെടുക്കാനുള്ള ഉത്തരവില്‍ പറയുന്നു. തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയ രാഷ്ട്രപതിയുടെ ഉത്തരവിറങ്ങിയത്. ഇതിന് പിന്നാലെ രാത്രിയോടെ ജമ്മു കശിമീരിനെ രണ്ട് കേന്ദ്രഭരണ പ്രഗദേശങ്ങളാക്കുന്ന ബില്ല് രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക