ശബരിമല: കാര്‍ഷിക സമൃദ്ധിക്ക് വേണ്ടി നടത്തുന്ന നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും.
നാളെ രാവിലെ 5.45നും 6.15നും ഇടയിലാണ് നിറപുത്തിരി ചടങ്ങ്. പൂജയ്ക്ക് ഉപയോഗിക്കുന്ന നെല്‍ക്കറ്റകള്‍ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകിട്ട് ക്ഷേത്രത്തിൽ എത്തും.
കൊല്ലങ്കോട്, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലെ പാടങ്ങളില്‍ കൊയ്തെടുത്ത നെല്‍ക്കതിരുകളാണ് നിറപുത്തരി മുഹൂര്‍ത്തത്തില്‍ അയ്യപ്പനടയില്‍ പൂജിക്കുന്നത്. അച്ചന്‍കോവിലില്‍ നിന്നും ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വയലില്‍ കൃഷി ചെയ്തെടുത്ത കറ്റകളാണ് എത്തിക്കുക.
കൊല്ലങ്കോട്ടുനിന്ന് മുന്‍മേല്‍ശാന്തി എസ് ഇ ശങ്കരന് നമ്ബൂതിരി, അയ്യപ്പ സേവാസംഘം എമര്‍ജന്‍സി വോളന്റീയര്‍ ക്യാപ്റ്റന്‍ ആര് കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കറ്റകളുമായി എത്തുക.
മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി കറ്റകള്‍ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടു പോകും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കതിരുകള്‍ പൂജിച്ച് ചൈതന്യം നിറച്ച് ഉളളിലും പുറത്തും കെട്ടും. പൂജിച്ച നെല്ക്കതിര് ഭക്തര്‍ക്ക് പ്രസാദമായും നല്‍കും. കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവയും ഉണ്ടാകും. നാളെ രാത്രി 10മണിക്ക് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക