കോഴിക്കോട് : മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കരുതലോടെ ആശ്വാസമേകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കേരളത്തില്‍ പല ഭാഗങ്ങളിലും മഴ കനക്കുകയാണ്. പല ജില്ലകളിലും വെള്ളപൊക്കം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ഇന്നും നാളെയും അതിശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഒഴികെ മറ്റ് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടതും അതിശക്തവുമായ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു.
കാറ്റ് ശക്തമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നുമുതല്‍ 11-ാം തീയതി വരെ കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. 12-ാം തീയതി വരെ അറബിക്കടലിന്റെ മറ്റ് ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.
മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാന്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങണം. ദുരിതാശ്വാസ ക്യാമ്പുകളിൽ കരുതലോടെ ആശ്വാസമേകണം. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാകുമ്പോൾ അപകടങ്ങളില്‍ പെടാതിരിക്കാനുള്ള ജാഗ്രത വേണം. അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് സുരക്ഷയും ആശ്വാസവുമായി മാറാന്‍ സാധിക്കണമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക