കല്‍പ്പറ്റ: മേപ്പാടി പുത്തുമലയിൽ ദുരന്തത്തിലേക്ക് നയിച്ചത് ഉരുള്‍പൊട്ടലല്ല മറിച്ച് വലിയ തോതിലുള്ള ഭൂമി തെന്നിമാറ്റമാണെന്നാണ് പ്രാഥമിക പരിശോധനയിലെ നിഗമനം.
കനത്ത മഴയെ തുടര്‍ന്നുണ്ടായ ‘പൈപ്പിംഗ്’ പ്രതിഭാസമാണ് ഭൂമി തെന്നിമാറ്റത്തിന് കാരണമായതെന്നാണ് വിദഗ്ദ പരിശോധനയിലെ പ്രാഥമിക വിലയിരുത്തല്‍.
ഉരുള്പൊട്ടലല്ലെന്ന നിഗമനത്തിലേയ്ക്കാണ് പ്രഭവസ്ഥാനം പരിശോധിച്ച വിദഗ്ദ സംഘം എത്തിച്ചേര്‍ന്നിരിക്കുന്നത്.
വനഭൂമിയോട് ചേര്‍ന്നുള്ള സ്വകാര്യ കൃഷിഭൂമികളാണ് മണ്ണു തെന്നിമാറ്റത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
മൂന്നു ദശകം മുൻപ് ഈ മേഖലയില്‍ നടന്ന വ്യാപകമായ മരം മുറിയാണ് ‘പൈപ്പിംഗ്’ പ്രതിഭാസത്തിന്റെ കാരണങ്ങളില്‍ ഒന്നെന്നാണ് സൂചന.
മുറിച്ച മരങ്ങളുടെ വേരുകള്‍ കാലപ്പഴക്കത്തില്‍ ദ്രവിച്ച അവസ്ഥയിലായിരുന്നു.
കനത്ത മഴയില്‍ കൂടുതല്‍ വെള്ളം ആഗിരണം ചെയ്തതോടെ വെള്ളത്തിന്റെ അമിതമായ തളളല് മൂലമാണ് മണ്ണ് തെന്നി മാറിയത്.
പ്രഭവകേന്ദ്രങ്ങളില്‍ മണ്ണും പാറയും തമ്മിലുള്ള ബന്ധം ശരാശരി നാലടി മാത്രമാണ്. ഇവിടെ നിന്നിരുന്ന മരങ്ങളുടെ വേരുകളായിരുന്നു മണ്ണും പാറയും തമ്മില്‍ ഉറപ്പിച്ച് നിര്‍ത്തിയിരുന്നത്.
ഈ സ്വകാര്യ കൃഷിഭൂമി ഏലം കൃഷിക്കായി ഒരുക്കിയതും വെള്ളത്തിന്റെ ആഗിരണം ത്വരിതപ്പെടുത്തി.
തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്തതോടെ കൂടുതല്‍ വെള്ളം ആഗിരണം ചെയ്യപ്പെടുകയും മണ്ണും പാറയും തമ്മിലുള്ള ബന്ധം വേര്‍പെടുകയും ചെയ്തു.
ഇത്തരത്തില്‍ ഒമ്പതിലേറെ ഭാഗത്താണ് ഈ പ്രതിഭാസം ഉണ്ടായത്.
ഈ പ്രതിഭാസം ഉണ്ടായ എല്ലാ ഭാഗത്തും നിന്നും തള്ളല്‍ ഒരു പൊതുചാലിലേയ്ക്ക് കേന്ദ്രീകരിച്ചു. പൊതുചാലില്‍ വന്ന തള്ളലിന്റെ അളവ് വളരെ കൂടുതലായിരുന്നു. ഇതാണ് ഇത്രയും വലിയൊരു അപകടത്തിന് വഴിതെളിച്ചതെന്നാണ് വിദഗ്ദ നിഗമനം.
ചെറിയ സമയം കൊണ്ട് ഈ പ്രദേശത്ത് പെയ്ത അതിതീവ്ര മഴയാണ് അപകടത്തിന്റെ പ്രധാന കാരണം.
മേല്‍ മണ്ണിന് ആഴം കുറവായ ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ നാല്‍പ്പത് സെന്റീമീറ്ററിലധികം മഴ പെയ്തതും കാരണമായി.
മുപ്പത് കൊല്ലത്തോളം മുൻപ് ഈ പ്രദേശത്ത് നടന്ന വലിയ തോതിലുള്ള മരം മുറിക്കലാണ് മറ്റൊരു കാരണം.
വെള്ളം കൂടുതല്‍ ആഗിരണം ചെയ്യുന്ന വിധത്തിലാണ് ഏല കൃഷിക്കായി ഇവിടെ ഭൂമി ഒരുക്കുന്നത്. മണ്ണും പാറയും തമ്മിലുള്ള ബന്ധം വേര്‍പെടാന്‍ ഇതും കാരണമായിട്ടുണ്ട്.
മരംമുറി അപകടകാരണമായെന്ന നിഗമനം ആശങ്കപ്പെടുത്തുന്നതാണ്. വയനാട്ടില്‍ വനത്തോട് ചേര്‍ന്ന ചെങ്കുത്തായ ഇടങ്ങളിലെ സ്വകാര്യ ഭൂമികളില്‍ മുന്‍കാലങ്ങളില്‍ വ്യാപകമായ മരം മുറിക്കല്‍ നടന്നിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ പുത്തുമലയിലെ അപകടത്തിന്റെ കാരണം വയനാടിനെ സംബന്ധിച്ച് വ്യാപകമായ പഠനങ്ങള്‍ നടത്തണമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക