തിരുവനന്തപുരം: പ്രളയത്തിലും കനത്ത മഴയിലും തകരാർ സംഭവിച്ച വീടുകൾ അറ്റകുറ്റപ്പണി നടത്താൻ ഇനി കുടുംബശ്രീ പ്രവർത്തകർ എത്തും. ഇതിനായി പരിശീലനം ലഭിച്ച 3000 കുടുംബശ്രീ പ്രവർത്തകർ സജ്ജമായിക്കഴിഞ്ഞു.
കഴിഞ്ഞ പ്രളയത്തിനുശേഷം ഉപജീവന പ്രവർത്തന ശില്പശാല കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു. ഇതിൽ പരിശീലനം ലഭിച്ച വനിതകളാണ് അറ്റകുറ്റപ്പണികൾക്കായി എത്തുക. ഇവരുടെ സേവനം എല്ലാ ജില്ലകളിലും ലഭ്യമാകും.
വീടുകൾ വൃത്തിയാക്കുന്നതിന് പുറമെ പ്ലംപിങ്ങ് ജോലികളും വൈദ്യുതി തകരാറുകൾ പരിഹരിക്കലും വീടിന്റെ മറ്റ് അറ്റകുറ്റപ്പണികളും ഇവർ തന്നെ നിർവഹിക്കും. കഴിഞ്ഞ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട 120 പേർക്ക് റാമോജി ഫിലിംസിറ്റി അധികൃതർ വീടുകൾ നിർമ്മിച്ച് നൽകിയിരുന്നു. ഇതിൽ 80 വീടുകൾ നിർമ്മിച്ചത് ഇത്തരത്തിൽ പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവർത്തകരായിരുന്നു.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാ സംഘടനകളും സർക്കാർ സംവിധാനങ്ങളും രംഗത്തിറങ്ങുമ്പോഴാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ സ്ത്രീകളും സജീവമായി രംഗത്തെത്തുന്നത്. ഇതിലൂടെ പുരുഷൻമാർ മാത്രം ചെയ്തിരുന്ന ജോലികളും തങ്ങൾക്ക് നിഷ്പ്രയാസം ചെയ്യാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക