കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നു. കെ.എം മാണിയുടെ കുടുംബത്തില്‍ നിന്നുള്ള അംഗം തന്നെ മത്സരിക്കണമെന്ന ജോസ് കെ. മാണി വിഭാഗം പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് നിഷ ജോസ് കെ മാണിയെ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചന. എന്നാല്‍ ഇതേകുറിച്ച് പി.ജെ ജോസഫ് പ്രതികരിച്ചിട്ടില്ല. കെ.എം മാണിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ വരുന്നതിനെ ജോസഫ് വിഭാഗം അനുകൂലിക്കുന്നില്ല.
നിഷയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന യൂത്ത് ഫ്രണ്ടും കേരള കോണ്‍ഗ്രസ് വനിതാ വിഭാഗവും ആവശ്യപ്പെട്ടിരുന്നു. ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളുമായി ജോസ് കെ.മാണി ചര്‍ച്ച നടത്തും. ഇതിനു ശേഷം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ജോസ് കെ. മാണി വിഭാഗം അന്തിമ തീരുമാനത്തില്‍ എത്തും.
എന്നാല്‍ ഒന്നാം തീയതി ചേരുന്ന പാര്‍ട്ടി യോഗത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്ന് പി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പാനല്‍ തയ്യാറാക്കി ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ആയിരിക്കും യു.ഡി.എഫ് തെരഞ്ഞെടുക്കേണ്ടത്. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിക്കായിരിക്കും ചിഹ്നം അനുവദിക്കുക. കെ.എം മാണി മത്സരിച്ചപ്പോള്‍ പോലും ശക്തമായ മത്സരമാണ് എല്‍.ഡി.എഫ് കാഴ്ചവച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിഷ ജോസ് കെ.മാണി മത്സരിക്കുമോ എന്ന ചോദ്യത്തിന് വ്യക്തിപരമായി ആരെയും പറയാന്‍ താന്‍ തയ്യാറല്ല. ഇപ്പോൾ ആരും മനസ്സിലില്ലെന്നും, യു.ഡി.എഫ് നേതൃത്വമാണ് തീരുമാനാമെടുക്കേണ്ടതെന്നും ജോസഫ് പ്രതികരിച്ചു.
അതേസമയം, രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ.മാണി പാലായില്‍ മത്സരിക്കുന്നതിനെ കോണ്‍ഗ്രസ് അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ എല്ലാവര്ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമവും തുടരുന്നുണ്ട്.
ഇടതുപക്ഷം മാണി സി കാപ്പനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക