കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് മേയറായി കോണ്‍ഗ്രസിലെ സുമ ബാലകൃഷ്ണനെ തിരഞ്ഞെടുത്തു. 55 അംഗ കൗണ്‍സിലില്‍ 28 അംഗങ്ങളുടെ പിന്തുണയോടെയാണ് സുമ ബാലകൃഷ്ണന് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്.
എല്‍ഡിഎഫ് കൗണ്‍സിലര്‍ കെ.റോജയുടെ വോട്ട് അസാധുവായതൊഴിച്ചാല്‍ അട്ടിമറികളൊന്നും വോട്ടെടുപ്പിലുണ്ടായില്ല. മുന്‍ മേയറായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ പി ലതയ്ക്ക് 25 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ആഗസ്ത് 17ന് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് മേയര്‍ സ്ഥാനത്ത് നിന്ന് ഇ പി ലത പുറത്തായത്.
ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷ് യുഡിഎഫ്. പക്ഷത്തേക്ക് മാറി വോട്ട് ചെയ്ത സാഹചര്യത്തില്‍ 26നെതിരേ 28 വോട്ടിനാണ് അവിശ്വാസം പാസായത്.
തുടര്‍ന്ന് ഡെപ്യൂട്ടി മേയര്‍ പി കെ രാഗേഷിനെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടിരുന്നു.
കനത്ത സുരക്ഷയില്‍ രാവിലെ 11നാണ് തിരഞ്ഞെടുപ്പ് നടന്നത്. കെപിസിസി ജനറല്‍ സെക്രട്ടറിയാണ് സുമ ബാലകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക