തൃശൂർ : തൃശൂരില്‍ ഇന്ന് പുലിക്കളി. ആറു സംഘങ്ങളിലായി 300 പുലികള്‍ തൃശൂര്‍ നഗരത്തില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം, നിശ്ചല ദൃശ്യങ്ങളും ചെണ്ടമേളും അകമ്പടിയേകുമ്പോള്‍ തൃശൂരില്‍ പുരുഷാരം നിറയും.
തൃശൂര്‍ പൂരത്തിനു ശേഷം ഏറ്റവും കൂടുതല്‍ ആളുകള്‍ നഗരത്തില്‍ എത്തുന്ന ദിവസം കൂടിയാണ് നാലോണദിനത്തിലെ പുലിക്കളി.
നല്ല കുടവയറുള്ള ആളുകള്‍ക്കാണ് പുലിക്കളി ദിവസം ഡിമാന്‍ഡ്. ഇക്കുറി, സിക്സ് പാക്ക് പുലികളേയും പരീക്ഷിക്കുന്നുണ്ട്.
പല തരത്തിലുള്ള പെയിന്റ് അമ്മിക്കല്ലില്‍ അരച്ചാണ് ദേഹത്തു പുരട്ടുന്നത്. ഭിത്തിയില്‍ പൂശുന്ന പെയിന്റ് അല്ല പുലികള്‍ ഉപയോഗിക്കുക.
പലതരത്തിലുള്ള പെയിന്റ് അരച്ച് മിനുസമുള്ളതാക്കും. ഏറെ അധ്വാനം വേണ്ട ജോലിയാണിത്. ഓരോ ദേശങ്ങളിലും പുലിക്കളിയുടെ തലേന്നു നടക്കുന്ന ജോലി പെയിന്റ് അരയ്ക്കലാണ്.
പലനിറത്തിലുള്ള ട്രൗസറുകളാണ് പുലികള്‍ ധരിക്കുക. വ്യത്യസ്ത നിറത്തിലുള്ള പുലിമുഖങ്ങള്‍ ദേഹത്തു വരയ്ക്കാന്‍ ആര്‍ട്ടിസ്റ്റുകളെ ഓരോ ദേശക്കാരും ഇറക്കും.
ഇക്കുറി ഓരോ പുലിക്കളി സംഘങ്ങളും സാമ്പത്തിക പരാധീനതയുടെ നടുവിലാണ്. വേണ്ടത്ര പണം ദേശക്കാരില്‍ നിന്ന് പിരിഞ്ഞുകിട്ടിയിട്ടില്ല. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അമകഴിഞ്ഞു കനിഞ്ഞാല്‍ മാത്രമേ പുലിക്കളി നിലനിന്ന് പോകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക