ന്യൂഡല്‍ഹി: ബാങ്കുകളുടെ ലയനം, നിക്ഷേപ നിരക്ക് കുറക്കല്‍ എന്നിവക്കെതിരെ ഒരു വിഭാഗം ജീവനക്കാര്‍ ചൊവ്വാഴ്ച പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ബാങ്കിങ് മേഖലയെ സ്തംഭിപ്പിക്കുമെന്ന് ആശങ്ക.
ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് (എ.ഐ.ബി.ഇ.എ), ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ (ബി.ഇ.എഫ്.ഐ) എന്നിവ സംയുക്തമായാണ് ദേശവ്യാപക പണിമുടക്ക് പ്രഖ്യാപിച്ചത്.
പണിമുടക്കുമൂലം പ്രവര്‍ത്തനം തടസ്സപ്പെട്ടേക്കാമെന്ന് എസ്.ബി.ഐ ഉള്‍പെടെ രാജ്യത്തെ പ്രധാന ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമരം അവസാനിപ്പിക്കാന്‍ ചീഫ് ലേബര്‍ കമീഷണറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നിരുന്നുവെങ്കിലും തീരുമാനങ്ങളിലെത്താനായിരുന്നില്ല.
കഴിഞ്ഞ മാസം 26, 27 തീയതികളിലും ബാങ്ക് ജീവനക്കാരുടെ സംഘടന രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനം നല്‍കിയിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക