വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്നതിനെക്കുറിച്ചും തന്റെ വെബ്സീരിസിനെക്കുറിച്ചും മനസ്സുതുറക്കുകയാണ് താരം. തന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങളാണ് മീനവിയൽ എന്ന വെബ്സീരിസിന്റെ ഉള്ളടക്കം. ബ്ലോഗെഴുത്തും വെബ്സീരിസുമായി ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് അർച്ചന. അർച്ചനയുടെ രണ്ടാമത്തെ വെബ്സീരീസാണ് മീനവിയൽ. തൂഫാൻ മെയിലായിരുന്നു അർച്ചനയുടെ ആദ്യത്തെ വെബ്സീരീസ്. മീനവിയലിൽ സഹോദരിയും സഹോദരനും തമ്മിലുളള ബന്ധമാണ് പറയുന്നത്.വെബ്സീരിസിൽ സൈക്കോളജിസ്റ്റിന്റെ വേഷമാണ് അർച്ചന ചെയ്യുന്നത്. അതിനാൽ തന്നെ സൈക്കോളജിയോട് തനിക്ക് ഏറെ താത്പര്യമുണ്ടെന്ന് താരം പറയുന്നു. താൻ സൈക്കോളജിസ്റ്റിനെ കാണാറുണ്ടെന്നും. ഡിപ്രഷനുണ്ടാകുന്ന സമയത്ത് സൈക്കോളജിസ്റ്റിന്റെ സഹായം തേടാറുണ്ടെന്നും അർച്ചന പറയുന്നു.എന്നാൽ പൊതുേവ സൈക്കോളജിസ്റ്റിനെ കാണുന്നത് മാനസിക രോഗമുള്ളവരാണെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ളവർ. അതിനെതിരെ ജനങ്ങളെ ബോധവൽക്കരിക്കാനുള്ള ശ്രമം കൂടിയാണ് മീൻഅവിയൽ. സൈക്കോളജിസ്റ്റുകളുടെ പ്രൊഫഷണൽ ജീവിതവും പേഴ്സണൽ ലൈഫും വളരെ വ്യത്യസ്തമാണ്. ആ ജീവിതത്തെ ഹ്യൂമറായി ചിത്രീകരിക്കാനൊരു ശ്രമമാണെന്നും താരം പറയുന്നു.
ഇന്നത്തെ തലമുറയിൽ ഒട്ടുമിക്കവരും നേരിടുന്ന പ്രശ്നമാണ് വിഷാദരോഗം. ആളുകൾക്ക് അതിനെക്കുറിച്ച് തുറന്ന് സംസാരിക്കാൻ ഈ വെബ്സീരീസ് സഹായിക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും അർച്ചന പറയുന്നു. വിവാഹശേഷം സിനിമയിൽ നിന്നും ബ്രേക്കെടുത്തതിനെക്കുറിച്ചും താരം പറയുന്നു.
ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് താൻ സിനിമയിൽ എത്തിയതെന്നും വിവാഹം കഴിഞ്ഞെന്നു കരുതി ക്രിയേറ്റിവിറ്റി ഇല്ലാതാകുന്നില്ലല്ലോ എന്നും കഴിവുളളവർക്ക് അത് പ്രകടിപ്പിക്കാൻ പുതിയ പ്ലാറ്റ്ഫോമുകൾ ഇവിടെയുണ്ട്. അത് ഉളളിടത്തോളം വെറുതെയിരിക്കേണ്ടി വരില്ലെന്നും അർച്ചന പറയുന്നു. ഇതുവരെ ഒരു നടിയെന്ന നിലയിൽ ഒരാൾ എഴുതിവച്ച് പറഞ്ഞുതന്നതിനനുസരിച്ച് അഭിനയിക്കുകയായിരുന്നുവെന്നും ആദ്യമായാണ് സ്വന്തമായി എഴുതി അഭിനയിക്കാനുള്ള അവസരം കിട്ടിയതെന്നും അർച്ചന പറയുന്നു.
വെബ്സീരിയസ് തുടങ്ങാൻ കാരണം ഭർത്താവ് അബീഷാണെന്നും താരം വ്യക്തമാക്കുന്നു. വിവാഹത്തിന് മുമ്പ് എങ്ങനെയാണോ അങ്ങനെ തന്നെ ഞാൻ മുമ്പോട്ട് പോകണം എന്ന് ചിന്തിക്കുന്ന ലൈഫ് പാർട്ണറെയാണ് തനിക്ക് കിട്ടിയത്. വിവാഹം കഴിഞ്ഞെന്നു കരുതി പേഴ്സണാലിറ്റിയോ രീതികളോ മാറാൻ പാടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അബീഷെന്നും അർച്ചന പറയുന്നു.
വിവാഹം കഴിഞ്ഞ് അഭിനയിക്കണോ വീട്ടിലിരിക്കണോ എന്നൊന്നും താൻ ചിന്തിച്ചിരുന്നില്ല. എങ്ങനെയായാലും അത് അംഗീകരിക്കാൻ തയാറായിരുന്നു. ഇപ്പോൾ ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാൻ തനിക്ക് കഴിയുന്നുണ്ടെന്നും അർച്ചന അഭിമുഖത്തിൽ വ്യക്തമാക്കി. താൻ മാത്രമല്ല ഇന്നത്തെ തലമുറയിലെ പെൺകുട്ടികളാരും സ്വന്തം സ്വപ്നങ്ങൾ ഉപേക്ഷിച്ച് കുടുംമ്പിനി ആയിരിക്കുമെന്ന് തനിക്കു തോന്നുന്നില്ലെന്നും അർച്ചന പറയുന്നു.
സാധാരണ ഭാര്യ ഇമേജിൽ ഒതുങ്ങിപ്പോയിരുന്നെങ്കിൽ തനിക്ക് ക്രിയേറ്റീവായി ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല. ക്രിയേറ്റീവായിട്ട് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള കോൺഫിഡൻസ് തനിക്ക് കിട്ടിയത് വിവാഹശേഷമാണ്. അത് പ്രേക്ഷകർക്ക് മനസിലായിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അർച്ചന പറയുന്നു.
കടപ്പാട്: ഉപ്പും മുളകും
പ്രതികരിക്കാൻ ഇവിടെ എഴുതുക