മഞ്ചിക്കണ്ടി മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരെ അടക്കം നിരീക്ഷിച്ച് പൊലീസ്. പാലക്കാട്ടെ ആറ് മാധ്യമ പ്രവർത്തകരുടെ അടക്കം 40 പേരെയാണ് പൊലീസ് നിരീക്ഷിക്കുന്നത്.
മഞ്ചിക്കണ്ടി വനമേഖലയി ഏറ്റുമുട്ടൽ നടന്ന പശ്ചാതലത്തിലാണ് നടപടിയെന്നാണ് പൊലീസ് പറയുന്നത് മുൻ നക്സലൈറ്റ് പ്രവർത്തകരെയോ വെടിവെയ്പ്പിനെ എതിർക്കുന്ന മനുഷ്യാവകാശ പ്രവർത്തകരെയോ വിളിച്ച മാധ്യമ പ്രവർത്തകരെ മുഴുവൻ നിരീക്ഷിക്കുകയാണ് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം.
മഞ്ചി കണ്ടിയിൽ മാധ്യമ പ്രവർത്തകർ താമസിച്ച സ്ഥലങ്ങളിലടക്കം കഴിഞ്ഞ ദിവസം പരിശോധനകൾ നടന്നു. പാലക്കാട്ടെ 24 റിപ്പോർട്ടർ ശ്രീജിത്ത് ശ്രീകുമാരൻ, ന്യൂസ് 18 റിപ്പോർട്ടർ പ്രസാദ് ഉടുമ്പിശേരി, മീഡിയ വൺ റിപ്പോർട്ടർ സാജിദ് അജ്മൽ സുപ്രഭാതം പത്രം പ്രതിനിധികളായ ഷൺമുഖൻ, ഫൈസൽ കോങ്ങാട്, ഫോട്ടോഗ്രാഫർ ജ്യോതിഷ് എന്നിവരുടെ ഫോൺകോൾ രേഖകളടക്കം ചോർത്തുന്നതായാണ് വിവരം. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം തരാൻ പൊലീസ് തയ്യാറായിട്ടില്ല.
മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ 40 പേരെ ജില്ലയിൽ മാത്രം നിരീക്ഷിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. മാധ്യമ പ്രവർത്തകരുടെ ഫോൺ കോളുകൾ ചോർത്തുന്നത് സംബന്ധിച്ച് ജില്ലാ സ്പെഷ്യൽ ബ്രാഞ്ചും സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചും തമ്മിൽ വ്യക്തമായ അഭിപ്രായ വ്യത്യാസം നിലനിൽക്കുകയാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്ന ആരോപണം ഇതിനകം തന്നെ ശക്തമാണ്.
അതേസമയം, മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് രണ്ട് മൃതദേഹങ്ങൾ കൂടി തിരിച്ചറിഞ്ഞതായി സൂചന. യുവതിയുടെ മൃതദേഹം കന്യാകുമാരി സ്വദേശിനി അജിതയുടേതാണെന്ന് സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ടവരിൽ മറ്റൊരാൾ ചെന്നൈ സ്വദേശി അരവിന്ദാണ്. മൃതദേഹം കാണാൻ ബന്ധുക്കൾ നാളെ രാവിലെ കേരളത്തിലെത്തുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
കൊല്ലപ്പെട്ട നാല് മാവോയ്സ്റ്റുകളിൽ മണിവാസകത്തിന്റെയും കാർത്തിയുടെയും മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. നാല് മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മരണം അകലെ നിന്നുള്ള വെടിയേറ്റാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കൊല്ലപ്പെട്ട നാല് പേർക്ക് നേരേയും വെടിയുതിർത്തത് നിശ്ചിത ദൂരപരിധിക്ക് പുറത്തു നിന്നാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്.
അവസാനം പോസ്റ്റ്മോർട്ടം നടത്തിയ മണിവാസകന്റെ ശരീരത്തിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. ശിരസിലാണ് ഒരു വെടിയുണ്ട ഉണ്ടായിരുന്നത്.
ഒക്ടോബർ 28ന് പുലർച്ചെയോടെയാണ് അട്ടപ്പാടി പുതുർ പഞ്ചായത്തിലെ മഞ്ചി കണ്ടിയിൽ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന തണ്ടർബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തെന്നാണ് പോലീസ് ഭാഷ്യം.
ഇതേസമയം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ചൊവ്വാഴ്ച വിധി വരും വരെ സംസ്ക്കരിക്കരുതെന്ന് ഹൈക്കോടതി.
കൊല്ലപെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഹൈക്കോടതി പരിഗണിച്ചു. ഏറ്റുമുട്ടലാണ് നടന്നതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടിവച്ച തെന്നും സർക്കാർ കോടതിയെ അറിയിച്ചു.
കൊല്ലപ്പെട്ട മാവോയിസ്റ്റ് കാർത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും സമർപ്പിച്ച ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച വിധി പറയും വരെ കൊല്ലപെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു.
മാവോയിസ്റ്റുകളെ കണ്ടെത്താൻ പൊലീസ് വ്യാപക തെരച്ചിൽ നടത്തിവരികയായിരുന്നു. തെരച്ചിലിനൊടുവിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയതെന്നും മാവോയിസ്റ്റുകളാണ് ആദ്യം വെടി വച്ചതെന്നും സർക്കാർ അറിയിച്ചു. എകെ 47 ഉപയോഗിച്ചാണ് വെടിവച്ചതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം മാവോയിസ്റ്റുകളുടേത് കസ്റ്റഡിക്കൊലയാണെന്നും ഏറ്റുമുട്ടലല്ലെന്നും ബന്ധുക്കൾ കോടതിയിൽ വാദിച്ചു.
ഏറ്റുമുട്ടൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരിൽ മണിവാസകത്തെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും റീപോസ്റ്റുമോർട്ടം വേണമെന്നും ബന്ധുക്കളുടെ ഹർജിയിൽ ബോധിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക