ഇടുക്കി ശാന്തന്‍പാറയില്‍ യുവാവിനെ കൊന്നുകുഴിച്ചുമൂടിയ കേസിലെ ഒന്നാം പ്രതി വസീമിനേയും കൊല്ലപ്പെട്ട റിജോഷിന്റെ ഭാര്യ ലിജിയേയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തി.
മുംബൈ പന്‍വേലിലെ ഹോട്ടല്‍ മുറിയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയ ഇരുവരെയും മഹാരാഷ്ട്ര പോലീസ് ആശുപത്രിയില്‍ എത്തിച്ചു. ഒപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസുള്ള മകള്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിച്ചു.
വസീമും ലിജിയും പൻവേലിലെ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണിപ്പോൾ.
ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് റിജോഷിനെ ശാന്തന്‍പാറയിലെ റിസോര്‍ട്ട് ഭൂമിയില്‍ കൊന്ന് ചാക്കില്‍കെട്ടി കുഴിച്ചുമൂടിയതായി കണ്ടെത്തിയത്. കേസില്‍ കുറ്റസമ്മതം നടത്തിയുള്ള റിസോര്‍ട്ട് മാനേജര്‍ വസീമിന്റെ വീഡിയോ സന്ദേശം അന്വേഷസംഘത്തിന് അന്ന് തന്നെ ലഭിച്ചിരുന്നു.
കൃത്യം നടത്തിയത് താനാണെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും സമ്മതിക്കുന്നതായിരുന്നു വീഡിയോ ദൃശ്യങ്ങൾ.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസിലെ രണ്ടാം പ്രതിയായ വസീമിന്റെ സഹോദരന് ഫഹദിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടയിൽ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമം നടത്തിയ ഫഹദിനെ കസ്റ്റഡിയില്‍ എടുത്തതോടെയാണ് വീഡിയോ സന്ദേശം പോലീസിന് ലഭിച്ചത്.
തെളിവ് നശിപ്പിക്കാനും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചതിനാണ് ഫഹദിനെ അറസ്റ്റ് ചെയ്തത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇടുക്കിയില്‍ നിന്നുള്ള അന്വേഷണസംഘം മുംബൈയിലെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട് എന്നതാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക