പെരിയാറിനെയും ഡോ. ബി.ആര് അംബേദ്ക്കറേയും അധിക്ഷേപിച്ച പതഞ്ജലി ആയുര്‍വേദയുടെ സഹസ്ഥാപകനായ ബാബാ രാംദേവിനെതിരെ ട്വിറ്ററില്‍ കനത്ത പ്രതിഷേധം. ജാതി വെറിക്കെതിരെ പോരാടിയ പെരിയാര്‍ ഇ.വി രാമസ്വാമിയുടെയും ഡോ. ബി.ആര് അംബ്ദേകറിന്റെയും അനുയായികള്‍ ‘ഇന്റ്വലക്ച്വല്‍ ടെററിസ്റ്റുകളാ’ണെന്നായിരുന്നു രാംദേവിന്റെ പരാമര്‍ശം.
റിപ്പബ്ലിക്ക് ടിവിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. ഇതേത്തുടര്‍ന്ന് പതഞ്ജലിയുടെ സഹസ്ഥാപകനായ ബാബാ രാംദേവിനെ അറസ്റ്റ് ചെയ്യണമെന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ പ്രതിഷേധം കനക്കുകയാണ്.
#BoycottPatanjali, #ShutdownPatanjali, #ArrestRamdev, #Patanjalikabhahiskar എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളാണ് ട്വിറ്ററില്‍ തരംഗമായിരിക്കുന്നത്. ഇതില്‍ തന്നെ #patanjalikabhahiskar എന്ന ഹാഷ് ടാഗുമായി പതിനായിരക്കണക്കിന് ട്വീറ്റുകളാണ് പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. #Ramdevbharatchoro എന്ന ഹാഷ് ടാഗ് ഉപയോഗിക്കാന്‍ ആക്ടിവിസ്റ്റായ ദിലിപ് മണ്ഡല് ട്വിറ്റര്‍ ഉപഭോക്താക്കളോട് ആഹ്വാനം ചെയ്തു. രാംദേവിനെതിരെ എം.കെ സ്റ്റാലിന് അടക്കമുള്ളവര്‍ രംഗത്തുവന്നിട്ടുണ്ട്.
‘പെരിയാറിന്റെ അനുയായികള്‍ക്ക് ദൈവങ്ങള്‍ മണ്ടന്മാരാണ്, വിശ്വാസികള്‍ അവര്‍ക്ക് അധമന്മാരാണ്, ദൈവം തെറ്റാണ്, അത്രയും മോശമാണ്’. പെരിയാറിന്റെ അനുയായികള്‍ വല്ലാതെ നെഗറ്റിവിറ്റി വര്‍ധിപ്പിക്കുകയാണെന്നായിരുന്നു രാംദേവിന്റെ വാക്കുകള്‍. ഇന്ത്യക്കാര്‍ക്ക് ലെനിനെയും മാര്‍ക്സിനെയും മാവോയെയും ആവശ്യമില്ല, അവര്‍ ഇന്ത്യന്‍ സംസ്കാരത്തിന് എതിരായിരുന്നുവെന്നും രാംദേവ് പറഞ്ഞു.
അവരുടെ ആശയങ്ങളെ പിന്തുടരുന്നവരെല്ലാം മോശമാണ്. പെരിയാറിനെയും അംബേദ്കറിനെയുമെല്ലാം പിന്തുടരുന്നവര് രാജ്യത്തെ വിഭജിക്കാനാണ് നടക്കുന്നത്. അവരെല്ലാവരും ഇന്റലക്ച്വല്‍ ടെററിസ്റ്റുകളാണെന്ന് രാംദേവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക