മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതിയും പോപ്പുലർ ഫ്രണ്ട് പ്രവർത്തകനുമായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31) കീഴടങ്ങി.
എറണാകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങിയ ഇയാളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. മുഹമ്മദ് ഷഹീമാണ് അഭിമന്യുവിന്റെ സുഹൃത്ത് അർജുനെ കുത്തിയത്. അഭിമന്യുവിനെ കുത്തിയ എറണാകുളം മരട് നെട്ടൂർ മേക്കാട്ട് സഹൽ (21) ഇപ്പോഴും ഒളിവിലാണ്. ഇവർ ഇരുവരെയും ഒഴിവാക്കിയാണ് 16 പ്രതികളുള്ള ആദ്യ കുറ്റപത്രം പൊലീസ് സമർപ്പിച്ചിരുന്നത്.
നേരത്തെ അഭിമന്യു വധക്കേസിലെ പ്രധാന തെളിവായ സിസിടിവി ദൃശ്യങ്ങൾ പ്രതികൾക്ക് നൽകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് രണ്ടാം പ്രതി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ദൃശ്യങ്ങൾ നൽകണമെന്ന ആവശ്യം തള്ളിയ കീഴ് കോടതി വിധിക്കെതിരെയാണ് പ്രതി ജിസാൽ റസാഖ് കോടതിയെ സമീപിച്ചത്.
എറണാകുളം മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിനാണ് കൊല്ലപ്പെട്ടത്. കേസിൽ 26 കാമ്പസ് ഫ്രണ്ട്- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതിസ്ഥാനത്തുള്ളത്. 16 പേർക്കെതിരെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക