തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിവിധ സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അനിഷ്ടസംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നിരുന്നാലും, ചിലയിടത്ത് ബസുകള്‍ തടയുകയും, ബസുകള്‍ക്കു നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പൊതുവില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇന്നത്തെ ഹര്‍ത്താലിന്റെ മറവില്‍ അക്രമങ്ങള്‍ തടയാന്‍ സംസ്ഥാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കി. സംഘര്‍ഷ സാദ്ധ്യതയുള്ള മേഖലകളില്‍ ഇന്നലെ വൈകിട്ടോടെ പൊലീസിനെ വിന്യസിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ് കണ്ട്രോള് റൂമുകളില്‍ ഫയര്‍ഫോഴ്സ് സ്ട്രൈക്കിംഗ് സംഘത്തെ വിന്യസിച്ചു. പ്രശ്നസാധ്യതയുള്ള മേഖലകളില്‍ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടുമാരെ നിയോഗിച്ചു.
റോഡ് തടസപ്പെടുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ പൊലീസ് തുടര്‍ച്ചയായി റോന്ത് ചുറ്റും. സഞ്ചാരസ്വാതന്ത്യം തടസപ്പെടാന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാനും പാടില്ല. അക്രമത്തിന് നേതൃത്വം നല്‍കാനിടയുള്ളവരെ കരുതല്‍ തടങ്കലില്‍ വയ്ക്കും. പൊതുസ്ഥലങ്ങളില്‍ ഇന്ന് കൂട്ടംകൂടാന്‍ അനുവദിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക