സംസ്ഥാനത്ത് ബിജെപി സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തീകരിച്ചിട്ടും ഗ്രൂപ്പ് തർക്കം കാരണം ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിക്കാൻ കഴിയുന്നില്ല. തർക്കം തീർത്ത് വെള്ളിയാഴ്ചയോടെ പ്രസിഡന്റുമാരെ പ്രഖ്യാപിക്കാനാണ് ഇപ്പോഴത്തെ ധാരണ.
ജില്ലാ പ്രസിഡന്റുമാരെ നിശ്ചയിക്കുന്നതിന് ജില്ലകളിൽ ദേശീയ ഭാരവാഹികൾ എത്തിയപ്പോൾ ഗ്രൂപ്പ് തിരിഞ്ഞ് അഭിപ്രായപ്രകടനം നടത്തിയതോടെയാണ് തർക്കം രൂക്ഷമയത്. കൃഷ്ണദാസ് പക്ഷവും മുരളീധരപക്ഷവും തങ്ങളുടെ പക്ഷത്ത് നിന്നുള്ളവർക്കായി ജില്ലകളിൽ പിടിമുറുക്കി. ഇതോടെയാണ് അഭിപ്രായ ഐക്യം ഇല്ലാതായത്. ഇനിയും ചില ജില്ലകളിൽ തർക്കം രൂക്ഷമാണ്. ഇതിൽ പ്രധാനമായും കണ്ണൂർ കാസർകോട് ജില്ലകളാണ്. തലസ്ഥാനത്ത് പാർട്ടിയുടെ സംസ്ഥാന മുഖമായ വിവി രാജേഷിനായി സമ്മർദ്ദം ശക്തമാണ്.
എറണാകുളത്ത് സിജി രാജഗോപാലിനെതിരെ വിഎൻ വിജയന്റെ പേരുമുയർന്നിട്ടുണ്ട്. കോഴിക്കോട്ട് കൃഷ്ണദാസ് പക്ഷത്തെ വികെ സജീവന്റെ പേരാണ് സജീവം. കോട്ടയത്ത് എൻ ഹരി തുടർന്നേക്കും. 11 ജില്ലാ പ്രസിഡന്റുമാർ തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ അകാശവാദം. 9 ജില്ലകളിൽ തങ്ങളുടെ ആധിപത്യമുണ്ടാകുമെന്ന് മുരളീധര പക്ഷത്തുള്ളവരും വാദിക്കുന്നു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, കാസർകോട് പോലുള്ള പ്രധാന ജില്ലകൾ തങ്ങൾക്കൊപ്പം നിർത്താനാണ് ഗ്രൂപ്പ് വടംവലി ശക്തമായിട്ടുള്ളത്. തർക്കം വേഗത്തിൽ പരിഹരിച്ച് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക