പാലക്കാട് ജില്ലയില്‍ കൊള്ളസംഘങ്ങള്‍ വിലസുന്നു. നടുറോട്ടില്‍ വെച്ച് കാര്‍ തട്ടിയെടുക്കുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇതുവരെ 16 പേര് ഇത്തരം കേസുകളില്‍ പിടിയിലായി. രേഖകളില്ലാത്ത പണം കടത്തുന്ന സംഘങ്ങളാണ് ഇതിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.
തമിഴ്നാട്ടില്‍ നിന്നും മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുഴല്‍പണം എത്തിക്കുന്ന സംഘങ്ങളെ പിന്തുടര്ന്ന് പണം തട്ടുന്ന സംഘമാണ് വിലസുന്നത്. കുഴല്‍പണം കടത്തുകയായിരുന്ന സംഘത്തെ പാലക്കാട് നഗരത്തില്‍വെച്ച് പിന്തുടര്ന്ന് 60ലക്ഷം രൂപയും, കാറും തട്ടിയെടുത്ത സംഭവത്തില്‍ 11 ആലപ്പുഴ സ്വദേശികളെ കഴിഞ്ഞ ദിവസം പാലക്കാട് നോര്‍ത്ത് പൊലീസ് പിടികൂടിയിരുന്നു.
കുഴല്‍പണം കടത്തുകയാണെന്ന തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുണ്ടൂരില്‍വെച്ച് വനിത ഡോക്ടറെ വഴിയില്‍ ഇറക്കിവിട്ട് ഭര്‍ത്താവിനെ തട്ടികൊണ്ട് പോയ സംഭവവും ഉണ്ടായി. കോയമ്പത്തൂരില്‍ നിന്നും ചെറുപ്പുളശേരി ഭാഗത്തേക്ക് രാത്രിയില്‍ കാറില്‍ പോവുകയായിരുന്ന ഡോക്ടറുടെ കാറിനെ മറ്റ് രണ്ട് കാറുകള്‍ പിന്തുടര്ന്ന് പിടികൂടി. വനിതാ ഡോക്ടറെ വഴിയില്‍ തള്ളിവിട്ടശേഷം ഭര്‍ത്താവുമായി കടന്നു കളഞ്ഞു. ഒറ്റപ്പാലത്തുവെച്ച് കാര്‍ മാറിയെന്ന് അറിഞ്ഞതോടെ ഡോക്ടറുടെ ഭര്‍ത്താവിനെയും കാറില്‍നിന്നും ഇറക്കിവിട്ടു.
പിന്നീട് കാറിനൊപ്പം തൃശൂര്‍ സ്വദേശികളായ 5 പേരെയും കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങളുമായി അക്രമം നടത്തി പണവും, വാഹനങ്ങളും തട്ടിയെടുക്കുന്നത് കുഴല്‍പണ സംഘങ്ങള്‍ തന്നെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഹവാല സംഘങ്ങളെ നിരീക്ഷിക്കാനായി പാലക്കാട് പൊലീസ് മേധാവി 15 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇന്‍കംടാക്സ് വകുപ്പും പരിശോധനകള്‍ കര്‍ശനമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക