കഴിഞ്ഞ വർഷം ഏപ്രിൽ – മെയ് മാസങ്ങളിൽ ലോക്സഭയിലേക്കും നാല് സംസ്ഥാന നിയമസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പി പൊടിച്ചത് 1,264 കോടി രൂപ. 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി ചെലവിട്ടത് 714 കോടി രൂപയായിരുന്നു. ഇതില്‍ നിന്നും 77 ശതമാനം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ ചെലവുകളിലുണ്ടായത്.
തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി സമർപ്പിച്ച തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രകാരം 1,078 കോടി രൂപയാണ് പാർട്ടിയുടെ പൊതു പ്രചാരണത്തിനായി ചെലവഴിച്ചത്. സ്ഥാനാർഥികൾക്കായി 186.5 കോടി രൂപയും ചെലവഴിച്ചു. മാധ്യമ ചെലവുകൾക്കായി 6.33 ലക്ഷം രൂപയും പ്രചാരണ സാമഗ്രികള്‍ക്കായി 46 ലക്ഷം രൂപയും പൊതുയോഗങ്ങൾക്കും ഘോഷയാത്രകൾക്കുമായി 9.91 കോടി രൂപയും മറ്റ് ചെലവുകൾക്ക് 2.52 കോടി രൂപയും ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ പരസ്യത്തിന് 48.96 ലക്ഷം രൂപയുമാണ് ബി.ജെ.പി ഒഴുക്കിയത്. ഇതേസമയം, 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ കോൺഗ്രസ് 820 കോടി രൂപയാണ് ചെലവാക്കിയത്. 2014 ൽ ഇത് 516 കോടി രൂപയായിരുന്നു.
ആന്ധ്രാപ്രദേശ്, ഒഡീഷ, സിക്കിം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ പൊതു പ്രചാരണത്തിനായി ബി.ജെ.പിയുടെ കേന്ദ്ര ആസ്ഥാനം ഒഴുക്കിയത് ആകെ 755 കോടി രൂപയാണ്. ഇതിൽ 175.68 കോടി രൂപ പ്രചാരണത്തിലെ താരപരിവേഷമുള്ളവര്ക്ക് വേണ്ടി മാത്രം ചെലവഴിച്ചതാണ്. 325 കോടി രൂപയാണ് മാധ്യമ പരസ്യങ്ങൾക്ക് (അച്ചടി, ഇലക്ട്രോണിക്, ബൾക്ക് എസ്.എം.എസ്, കേബിൾ, വെബ്സൈറ്റുകൾ, ടിവി ചാനലുകൾ) വേണ്ടി ചെലവാക്കിയത്, പോസ്റ്ററുകൾ, കട്ടൗട്ടുകൾ, ബാനറുകൾ എന്നിവയുൾപ്പെടെയുള്ള പ്രചാരണ സാമഗ്രികൾക്ക് 25.40 കോടി രൂപയും പൊതുയോഗങ്ങള്‍ക്കായി 15.91 കോടി രൂപയും മറ്റ് ചെലവുകൾക്കായി 212.72 കോടി രൂപയും ചെലവഴിച്ചു.
വോട്ടെടുപ്പ് ചെലവുകൾക്കായി സംസ്ഥാന യൂണിറ്റുകൾക്ക് മൊത്തം 651 കോടി രൂപയാണ് പാർട്ടി ആസ്ഥാനത്തു നിന്നും നൽകിയത്. ഒരു വര്‍ഷത്തിനിടെ ബി.ജെ.പിയുടെ വരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2018-19 ൽ ബി.ജെ.പിയുടെ മൊത്തം വരുമാനം 2,410 കോടി രൂപയായിരുന്നു. 2017-18 ൽ ഇത് 1,027 കോടി രൂപയായിരുന്നു. 134 ശതമാനം വർധനവാണ് വരുമാനത്തില്‍ രേഖപ്പെടുത്തിയത്. 2018-19 ലെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിൽ പാർട്ടിക്ക് ലഭിച്ച 2,410 കോടി രൂപയിൽ 1,450 കോടി രൂപ തിരഞ്ഞെടുപ്പ് ബോണ്ടുകളിൽ നിന്ന് മാത്രമാണ് ലഭിച്ചത്. 2017-18 ൽ തിരഞ്ഞെടുപ്പ് ബോണ്ട് വഴി ബി.ജെ.പിക്ക് ലഭിച്ചത് 210 കോടി രൂപയായിരുന്നു. 2018-19 ൽ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പി സമര്‍പ്പിച്ച കണക്ക് പ്രകാരം മൊത്തം ചെലവ് 1,005 കോടിയിലധികമാണ്. 2017-18ൽ ഇത് 758 കോടി രൂപയായിരുന്നു. 32 ശതമാനം വർധനവാണ് ചെലവില്‍ രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക