വയനാട്ടില്‍ മതിയായ വാഹന സൗകര്യമില്ലാതെ വലയുകയാണ് നൂൽപ്പുഴയിലെ ഒരു കാട്ടുനായ്ക്ക ഗോത്ര കോളനിവാസികള്‍. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിനാല്‍ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ യുവതി ഓട്ടോറിക്ഷയില്‍ പ്രസവിച്ചു .
സുല്‍ത്താന്‍ ബത്തേരിക്കടുത്തുള്ള നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലേക്കുള്ള വഴിയാണിത്. കോളനിയിലേക്ക് വാഹനമെത്തിക്കാനാവാതെ രോഗികളും ഗര്‍ഭിണികളും ഏറെ പ്രയാസപ്പെടുന്നുണ്ടിവിടെ. പലപ്പോഴും രോഗികളെ ചുമലിലേറ്റി കൊണ്ടു പോവേണ്ടി വരുന്നു. കഴിഞ്ഞയാഴ്ച ഇങ്ങനെ അരകിലോമീറ്ററോളം ചുമലിലേറ്റി പിന്നീട് ഓട്ടോറിക്ഷയില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രമാധ്യേ നായ്ക്കട്ടി ഇല്ലിച്ചുവട്ടിൽ വച്ച് യുവതി ഓട്ടോയിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പിന്നീട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവതിയെയും കുഞ്ഞിനെയും ആശുപത്രി ജീവനക്കാരാണ് വേര്‍പെടുത്തി തുടർപരിചരണം നൽകിയത്.
ഗോത്രമേഖലയിൽ ഗർഭിണികൾക്ക് കൃത്യമായ പരിചരണം ഇല്ലാത്തതും കോളനിയിലേക്ക് വഴിസൗകര്യമില്ലാത്തതുമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഇപ്പോഴും ഉണ്ടാവാൻ കാരണം. പൊട്ടിപ്പൊളിഞ്ഞ വന പാതയില്‍ വന്യമൃഗ ശല്യം കൂടി ഉള്ളപ്പോള്‍ ഈ ഗോത്ര വര്‍ഗ്ഗ കോളനിവാസികള്‍ ഭീതിയിലാണ് കഴിഞ്ഞു കൂടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക