സ്കൂള്‍ വരാന്തയില്‍ ഓടിക്കളിച്ചതിന് അധ്യാപകന് വിദ്യാര്‍ഥിയെ തലകുത്തി നിര്‍ത്തിയെന്ന പരാതിയില്‍ മാനന്തവാടി അമൃതവിദ്യാലയം പ്രിന്‍സിപ്പലിനും അധ്യാപകന് സീതാറാമിനും എതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ പ്രതിക്ഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വയനാട് മാനന്തവാടി അമൃതവിദ്യാലയം സ്കൂളിലേക്ക് മാർച്ച് നടത്തി.
കഴിഞ്ഞ ഡിസംബര്‍ 19 നാണ് കേസിനാസ്പദമായ സംഭവം. ഇത് സംബന്ധിച്ച് അന്ന് തന്നെ മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പിന്നീട് പരാതി പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ നല്കിയ ഹരജി പ്രകാരം കോടതി നിര്‍ദ്ദേശത്തെതുടര്‍ന്നാണ് പൊലീസ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമപ്രകാരമാണ് കേസ്. എന്നാല്‍ ഹൈപ്പര്‍ ആക്ടിവിറ്റിയുള്ള കുട്ടികള്‍ക്ക് നല്കുന്ന വ്യായാമത്തിന്റെ ഭാഗമായുള്ള നടപടിയാണെന്നും ശിക്ഷയുടെ ഭാഗമായി വിദ്യാര്‍ഥിയെ തലകുത്തി നിര്‍ത്തിയിട്ടില്ലെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അതേസമയം, കുറ്റകരായ അധ്യാപകർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എൽദോ മത്തായി മാർച്ച് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക