കോട്ടയം: വീടിനുള്ളില്‍ തൊട്ടിലില്‍ നിന്നു കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച നാടോടിസ്ത്രീ കുഞ്ഞിന്റെ അമ്മ എത്തിയതോടെ കടന്നു കളഞ്ഞു. പൊലീസും നാട്ടുകാരും മണിക്കൂറുകളോളം ഇവര്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കെഎസ് പുരം അലരി കുന്നശ്ശേരില്‍ ഷിബു-നിമ്മി ദമ്ബതികളുടെ 2 മാസം പ്രായമുള്ള കുഞ്ഞിനെയാണു തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
വീട്ടിലെ ഹാളിലുള്ള തൊട്ടിലില്‍ കുഞ്ഞിനെ കിടത്തി ഉറക്കിയ ശേഷം പുറത്തു തുണി കഴുകുകയായിരുന്നു നിമ്മി. ഷിബു പള്ളിയില്‍ പോയിരിക്കുകയായിരുന്നു. വീടിന്റെ തുറന്നു കിടന്ന മുന്‍വശത്തെ വാതിലിലൂടെ അകത്തു കയറിയ നാടോടിസ്ത്രീ തൊട്ടിലിന് അരികില്‍ എത്തി. പുറത്തുണ്ടായിരുന്ന നിമ്മി തൊട്ടിലിന് അരികെ നാടോടിസ്ത്രീ നില്ക്കുന്നതു കണ്ടു. നിമ്മി ബഹളം വച്ചതോടെ ഇവര്‍ പുറത്തേക്ക് ഓടി. പൂവക്കോട് റോഡില്‍ നിന്നാണ് ഇവര്‍ തോളില്‍ ഭാണ്ഡക്കെട്ടുമായി കെഎസ് പുരം ഭാഗത്ത് എത്തിയതെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ചയായിരുന്നു കുഞ്ഞിന്റെ മാമോദീസ. വിദേശത്തായിരുന്നു ഷിബുവും നിമ്മിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക