ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികളില്‍ സുപ്രീംകോടതിയുെട സ്റ്റേയില്ല. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നാലാഴ്ച സമയം കോടതി അനുവദിച്ചു.
മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആറാഴ്ച സമയം വേണമെന്ന അറ്റോര്‍ണി ജനറല്‍ ആവശ്യം തള്ളിക്കൊണ്ടാണ് സുപ്രീംകോടതി നാലാഴ്ച സമയം അനുവദിച്ചത്.
നാലാഴ്ചക്ക് ശേഷം കേസില്‍ വാദം കേള്‍ക്കുന്ന കോടതി, അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് ഹർജികള്‍ കൈമാറാനുള്ള നടപടികള്‍ സ്വീകരിക്കും.
പൗരത്വ നിയമം സംബന്ധിച്ച ഹർജികള്‍ രാജ്യത്തെ ഹൈകോടതികള്‍ പരിഗണിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സമര്‍പ്പിച്ച ഹർജിയിലും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയച്ചു. രാജ്യമൊട്ടാകെ എന്‍.ആര്.സി നടപ്പാക്കുമോ എന്ന ഹർജിയിലാണ് കോടതി മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
അസം, ത്രിപുര എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട ഹർജികള്‍ രണ്ടാഴ്ചക്ക് ശേഷം സുപ്രീംകോടതി പ്രത്യേകം പരിഗണിക്കും. ഈ ഹർജികളില്‍ പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കേന്ദ്രസര്‍ക്കാറിന് സുപ്രീംകോടതി അനുവദിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികളില്‍ പ്രാഥമിക വാദം കേട്ട ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മാറ്റാന്‍ പറ്റാത്തതായി ഒരു നിയമവുമില്ലെന്ന് ഹർജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ നിരീക്ഷിച്ചു. എല്ലാ പരാതികളിലും കോടതിക്ക് മറുപടി ലഭിക്കേണ്ടതുണ്ട്. ഹർജികള്‍ ഭരണഘടനാ ബെഞ്ചിന് വിടേണ്ടി വരുമെന്നും ജസ്റ്റിസ് ബോബ്ഡെ ചൂണ്ടിക്കാട്ടി.
പൗരത്വ നിയമം അനുസരിച്ചുള്ള നടപടികള്‍ രണ്ട് മാസത്തേക്ക് നീട്ടിവെക്കണമെന്ന് ലീഗിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വാദം ഉന്നയിച്ചു. എന്‍.പി.ആര് നടപടികള്‍ നിര്‍ത്തിവെക്കണമെന്നും ഒരു തവണ പൗരത്വം നല്കിയാല് പിന്നെ തിരിച്ചെടുക്കാന്‍ സാധിക്കില്ല എന്നും നാലാഴ്ച ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചില്ലെന്നും സിബല്‍ ചൂണ്ടിക്കാട്ടി.
ചില സംസ്ഥാനങ്ങള്‍ എന്‍.പി.ആര് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അന്തിമ വിധി വരുന്നതിന് മുൻപ് നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. കോടതി ഉത്തരവിന്റെ അന്തസത്തയെ സര്‍ക്കാര്‍ നടപടി പ്രതികൂലമായി ബാധിക്കുമെന്ന് മനു അഭിഷേക് സിങ് വി വ്യക്തമാക്കി.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട് പുതിയ ഹർജികള്‍ സ്വീകരിക്കരുതെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അസം വിഷയത്തിലെ ഹർജികള്‍ രണ്ടാഴ്ചക്ക് ശേഷം പ്രത്യേകം പരിഗണിക്കണം. ഹർജികളില്‍ മറുപടി സമര്‍പ്പിക്കാന്‍ ആറു മാസത്തെ സാവകാശം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസം ഉടമ്പടി വിഷയത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് അഡ്വ. വികാസ് സിങ് ആവശ്യപ്പെട്ടു. അസമില്‍ പ്രത്യേക സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും വികാസ് സിങ് ചൂണ്ടിക്കാട്ടി.
പൗരത്വ നിയമം നടപ്പാക്കുന്നതാണ് അടിയന്തര പ്രശ്നമെന്ന് അഡ്വ. കെ.വി വിശ്വനാഥന് വാദിച്ചു. നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസം ഹർജികള്‍ പ്രത്യേകം കേള്‍ക്കുന്നത് സമയനഷ്ടം ഉണ്ടാക്കുമെന്നും ഒരുമിച്ച് പരിഗണിക്കണമെന്നും അഡ്വ. ഇന്ദിര ജെയ്സിങ് ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. മുസ് ലിം ലീഗ്, കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി, ഡി.എം.കെ. സി.പി.എം, സി.പി.ഐ അടക്കം 133 ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി 2019 ഡിസംബര്‍ 18ന് സുപ്രീംകോടതി തള്ളിയിരുന്നു. എന്നാല്‍, നിയമത്തിന്റെ ഭരണഘടനാ സാധ്യത പരിശോധിക്കാമെന്ന് കോടതി പ്രസ്താവിച്ചു. ഹർജികളില്‍ മറുപടി നല്കാന് കോടതി കേന്ദ്ര സര്‍ക്കാറിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
പൗരത്വ ഭേദഗതി നിയമം ഭരണഘടനക്ക് വിരുദ്ധമാണെന്ന് ഹർജികളില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ തന്നെ ഇന്ത്യ മതേതര രാജ്യമെന്ന് പ്രഖ്യാപിക്കുന്നുണ്ട്. പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത് ആദ്യമായാണ്.
തുല്യത, സ്വാതന്ത്ര്യം, മതേതരത്വം എന്നിവ ഉറപ്പു നല്കുന്ന 14, 21, 25 എന്നീ ഭരണഘടന വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണ് നിയമഭേദഗതിയെന്ന് ഹർജികളില്‍ ചൂണ്ടിക്കാട്ടുന്നു.
14ാം ഭരണഘടന വകുപ്പ് പ്രകാരം സാമുദായിക പരിഗണനകള്‍ക്ക് അതീതമായി നിയമത്തിനു മുന്നില്‍ പൗരന്മാര് തുല്യരാണ്. വ്യക്തി സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും 21ാം ഭരണഘടന വകുപ്പ് ഉറപ്പു നല്കുന്നു.
ഏതൊരു മതത്തില്‍ വിശ്വസിക്കാനും പിന്തുടരാനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു. ഈ വ്യവസ്ഥകള്‍ക്കും ഇന്ത്യയുടെ മതേതരത്വത്തിനും എതിരായാണ് നിയമഭേദഗതിയെന്ന് പ്രഖ്യാപിക്കണമെന്നും ഹർജികളില്‍ ആവശ്യപ്പെടുന്നു.
അസം ഉടമ്പടിക്കെതിരായ പരാമര്‍ശം പൗരത്വ ഭേദഗതി നിയമത്തില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ആള് അസം സ്റ്റുഡന്‍സ് യുണിയന്‍ (എ.എ.എസ്.യു) സുപ്രീംകോടതിയില്‍ ഹർജി സമര്‍പ്പിച്ചിട്ടുണ്ട്.
1971 മാര്‍ച്ച് 24ന് ശേഷം ഇന്ത്യയിലേക്ക് വരുന്നവര്‍ അനധികൃത കുടിയേറ്റക്കാരാണെന്ന് അസം അക്കോഡില്‍ പറയുന്നുണ്ട്. ഇതിനെ മറികടന്ന് 2014 ഡിസംബര്‍ 31ന് മുൻപ് രാജ്യത്ത് എത്തിയവര്‍ക്ക് പൗരത്വം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ഇത് അസം ഉടമ്പടിക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മതപരമായ പീഡനം അനുഭവിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, പാഴ്സി, ബുദ്ധ, സിഖ് വിഭാഗങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹതയുണ്ടെന്ന് പൗരത്വ ഭേദഗതി നിയമം വ്യക്തമാക്കുന്നു.
2014 ഡിസംബര്‍ 31 ആണ് പൗരത്വത്തിന് കാലപരിധി നിശ്ചയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക