കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ സ്കൂളുകളിൽ മതപഠനം നടത്തുന്നതിനെതിരെ ഹൈക്കോടതിയുടെ ഉത്തരവ്. അനുമതിയില്ലാതെ സ്കൂളുകളില്‍ മതപഠനം പാടില്ലെന്നു കാണിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തവിറക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.
ഇസ്ലാം മത വിഭാഗത്തിൽ നിന്നുള്ള കുട്ടികളെ മാത്രം പ്രവേശിപ്പിച്ച് ഇസ്ലാം മതപഠനം നടത്തുന്നതിന്റെ പേരിൽ സർക്കാർ അടച്ചുപൂട്ടൽ ഉത്തരവിറക്കിയതിനെതിരെ തിരുവനന്തപുരം മണക്കാട്ടെ ഹിദായ എജ്യൂക്കേഷനൽ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവ്.
മതേതരത്വത്തിന് എതിരായ നടപടിയാണ് സ്കൂളുകളിൽ ഒരു മതത്തിനു മാത്രം പ്രാധാന്യം നൽകുന്നത്. മതപ്രചാരണത്തിനു സ്വാതന്ത്ര്യമുണ്ടെങ്കിലും പൊതു ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ അതു പാടില്ല.
കുട്ടികൾ സ്കൂളിന്റെ ജനാലകളിലൂടെ ലോകത്തെ കാണുന്നവരാണ്. തുറന്ന മനസോടെ ലോകത്തെ കാണാൻ അവനെ പഠിപ്പിക്കുന്നത് സ്കൂളുകളാണ്. തന്റെ ചുറ്റുമുള്ള വ്യത്യസ്തതകളെ സ്വീകരിക്കാൻ കുട്ടികളുടെ മനസിനെ ഒരുക്കുന്നതു വ്യത്യസ്ത്യ സംസ്കാരങ്ങൾ കലർന്നുള്ള വിദ്യാഭ്യാസമാണ്.
സ്വകാര്യ സ്ഥാപനങ്ങളായാലും അവ പൊതു കർത്തവ്യം നിറവേറ്റുന്നതിനുള്ളതാണ്. ഒരു മതേതര സമൂഹത്തിൽ സർക്കാരിനു വിഭാഗിയത കലർന്ന വിദ്യാഭ്യാസത്തിന് അനുമതി നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക