തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ ഇടതുമുന്നണി തീര്‍ക്കുന്ന മനുഷ്യമഹാശൃംഖല അല്പസമയത്തിനകം ആരംഭിക്കും.
സിനിമാ സാംസ്കാരിക പ്രവര്‍ത്തകരടക്കം വിവിധ കേന്ദ്രങ്ങളിലേക്ക് എത്തി തുടങ്ങി. വൈകീട്ട് നാലിന് കാസര്‍കോട്ടുനിന്ന് പാതയുടെ വലതുവശത്ത് ഒരുക്കുന്ന മനുഷ്യമഹാശൃംഖലയില്‍ 60 മുതല്‍ 70 ലക്ഷംവരെ ആളുകളെ പങ്കെടുപ്പിക്കാനാണ് മുന്നണി തീരുമാനം. ഇടതുമുന്നണിക്ക് പുറത്തുള്ള രാഷ്ട്രീയകക്ഷികളിലെ ജനങ്ങളുടെയും സാമുദായിക നേതാക്കളുടെയും പിന്തുണ പരിപാടിക്ക് ഉണ്ടാകുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.
വൈകീട്ട് മൂന്നരയ്ക്ക് റിഹേഴ്സലിനുശേഷം നാലിന് മഹാശൃംഖലയില്‍ ഭരണഘടനയുടെ ആമുഖംവായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്ഞയെടുക്കുകയും ചെയ്യും. പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊതുയോഗങ്ങളും നടത്തും. കാസര്‍കോട്ട് എസ്. രാമചന്ദ്രന് പിള്ളയും തെക്കേയറ്റത്ത് എം.എ. ബേബിയും അണിചേരും.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തിരുവനന്തപുരം പാളയത്ത് പങ്കെടുക്കും.
കാസര്‍കോട്ടുനിന്ന് കോഴിക്കോട് രാമനാട്ടുകര വരെ ദേശീയപാതയിലാണ് പ്രവര്‍ത്തകര്‍ അണിനിരക്കുക. രാമനാട്ടുകരയില്‍നിന്ന് മലപ്പുറം, പെരിന്തല്‍മണ്ണ, പട്ടാമ്പി വഴി തൃശ്ശൂരിലെത്തി കളിയിക്കാവിള വരെ വീണ്ടും ദേശീയപാതയിലാണ് മനുഷ്യമഹാശൃംഖല. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ ആലപ്പുഴയിലെത്തും. വയനാട്, ഇടുക്കി ജില്ലകളില്‍ പ്രദേശിക ശൃംഖലയൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക