കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിപ്പട്ടികയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന ഹർജി തള്ളിയതിനെതിരെ നടൻ ദിലീപ് ഹൈക്കോടതിയിൽ.
കേസിലെ മറ്റു പ്രതികൾക്കൊപ്പം തന്നെ വിചാരണ ചെയ്യാനുള്ള നീക്കം നിയമപരമല്ലെന്നു ചൂണ്ടിക്കാണിച്ചാണ് ദിലീപ് കോടതിയിലെത്തിയത്.
പൾസർ സുനി തന്നെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രത്യേക വിചാരണയാണ് വേണ്ടതെന്നും ഇത് നടിയെ ആക്രമിച്ച കേസിനൊപ്പം പരിഗണിക്കാനുള്ള നീക്കം നിയമത്തിന്റെ ദുരുപയോഗമാണെന്നും ഈ കേസിൽ താൻ ഇരയാണെന്നും ദിലീപ് ഹർജിയിൽ പറഞ്ഞു.
തന്നെ പ്രതിയാക്കി ഈ കേസ് പരിഗണിക്കരുത്. നിലവിലുള്ള കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ വിചാരണയുമായി മുന്നോട്ടു പോകുന്നത് നിയമപരമല്ലെന്നും ദിലീപ് പറയുന്നു. പൾസർ സുനി, വിഷ്ണു, സനൽ എന്നിവർ ദിലീപിനെ ഭീഷണിപ്പെടുത്തി എന്നാണ് കേസ്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിചേർക്കാൻ പര്യാപ്തമായ തെളിവുകളില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ദിലീപ് കഴിഞ്ഞ മാസം വിചാരണക്കോടതിയെ സമീപിച്ചത്.
എന്നാൽ ദിലീപിനെതിരായി തെളിവുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ദിലീപിന്റെ ഹർജി കഴിഞ്ഞ നാലിനു തള്ളിയത്.
സമാനമായ കേസുകൾ പരിഗണിക്കുമ്പോൾ സുപ്രീം കോടതി നിർദേശിച്ച മാനദണ്ഡങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പ്രതിയുടെ ഭാഗത്തുനിന്നുള്ള ഒരാവശ്യവും പരിഗണിക്കാനാവില്ലെന്നും മേൽക്കോടതിയെ സമീപിക്കാം എന്നും ചൂണ്ടിക്കാണിച്ചാണ് വിചാരണക്കോടതി ദിലീപിന്റെ ആവശ്യം നിഷേധിച്ചത്.
ഈ വിധിക്കെതിരെയാണ് ദിലീപ് ഇന്ന് ഹൈക്കോടതിയിൽ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക