ധർമടം: തുരുത്തിന് സമീപം 5 മാസമായി കടലിൽ അകപ്പെട്ട പഴയ കപ്പലിനെ വലിച്ചു നീക്കാനെത്തിയ 2 ബോട്ടുകളിൽ ഒന്ന് കത്തിനശിച്ചു. ഞായറാഴ്ച രാത്രി 8.45നാണ് ബോട്ടിൽ തീ പടർന്നത്.
മണലിൽ പുതഞ്ഞുപോയ കപ്പലിനെ ഉയർത്താൻ രാവിലെ മുതൽ 2 ബോട്ടുകൾ ഉപയോഗിച്ചു ശ്രമം നടത്തുന്നതിനിടയിലാണ് ജെ–മാതാ ബോട്ടിൽ തീ പടർന്നത്. ബോട്ടിലെ തൊഴിലാളികൾ കടലിലേക്കു ചാടി വള്ളങ്ങളിൽ കയറി രക്ഷപ്പെട്ടു.
വള്ളത്തിലേക്ക് ചാടുന്നതിനിടയിൽ വാവച്ചൻ എന്ന തൊഴിലാളിക്കു വീണു പരുക്കേറ്റു. കൊല്ലത്തെ എസ്. സേവ്യറിന്റേതാണു കത്തിനശിച്ച ബോട്ട്.
വിവരം അറിഞ്ഞ ഉടൻ തലശ്ശേരിയിൽ നിന്ന് അഗ്നിരക്ഷാസേനയും ധർമടം പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തിയെങ്കിലും കടലിലേക്ക് പോകാനാകാതെ കരയിൽ നോക്കി നിൽക്കേണ്ടി വന്നു. കപ്പലിനു സമീപം തന്നെയാണു ബോട്ട് കത്തിക്കൊണ്ടിരുന്നത്.
വേലിയേറ്റമായതിനാൽ ബോട്ട് കരയിലേക്ക് അടുക്കുകയായിരുന്നു. പിന്നീട് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എം.എസ്. ശശിധരന്റെ നേതൃത്വത്തിൽ വളളത്തിൽ ബോട്ടിനടുത്ത് എത്തി ഫോം ഉപയോഗിച്ചു തീ അണയ്ക്കുകയായിരുന്നു.
പുലർച്ചെ 4.30നാണു തീ പൂർണമായും കെടുത്തിയത്. 1 കോടി രൂപ വിലയുള്ള ബോട്ടിൽ 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഉടമ ഉദ്യോഗസ്ഥരെ അറിയിച്ചത്. കത്തിയ ബോട്ടിനകത്ത് 600 ലീറ്റർ ഡീസൽ ഉണ്ടായിരുന്നു.
തീപ്പിടിത്തം ഉണ്ടായ ഉടൻ സമീപത്തെ മത്സ്യത്തൊഴിലാളികൾ വള്ളങ്ങളുമായി എത്തി തൊഴിലാളികളെ കരയ്ക്ക് എത്തിച്ചിരുന്നു. എന്നാൽ തീ അണയ്ക്കാനുള്ള അവരുടെ ശ്രമം വിജയിച്ചില്ല. കടലിൽ അഗ്നിഗോളം രൂപപ്പെട്ടതോടെ കരയിൽ നൂറുകണക്കിനാളുകൾ ഓടിയെത്തി.
മാലി ദ്വീപിൽ നിന്നു പൊളിക്കാനായി അഴീക്കലിലേക്ക് കൊണ്ടുപോവുകയായിരുന്ന ഒയിവാലി എന്ന കപ്പൽ ഓഗസ്റ്റ് 8നാണ് കടൽക്ഷോഭത്തെ തുടർന്ന് വടം പൊട്ടി ധർമടം തുരുത്തിന് സമീപം ഒഴുകിയെത്തിയത്.
ബോട്ട് ഉപയോഗിച്ച് മണലിൽ നിന്ന് ഉയർത്തിയ ശേഷം ടഗ് ഉപയോഗിച്ചു വലിക്കാനായിരുന്നു നീക്കം.
സീനിയർ ഫയർമാൻ റസ്ക്യൂ ഓഫിസർ എൻ. രാജീവൻ, ഫയർമാന്മാരായ ബൈജു, സജിത്ത്, ശ്രീകേഷ്, ഷിധിൻ, വിജേഷ്, രാഹുൽ, സന്തോഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക