തൃശ്ശൂര്‍: സംസ്ഥാനത്ത് കൊറോണ ബാധയെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരമെന്ന് ആരോഗ്യമന്ത്രി. പരിശോധനയ്ക്കായി അയച്ച പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്ബിളിന്റെ ഫലം കിട്ടിയിട്ടില്ല. ഇതുവരെ മറ്റാര്‍ക്കും രോഗബാധയില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 22 പേരെ കൂടി ആശുപത്രിയില്‍ നിരീക്ഷിച്ച് വരികയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1793 പേരാണ്. ഇന്ന് തൃശ്ശൂരില്‍ നിന്ന് അഞ്ച് സാമ്ബിള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തതായും മന്ത്രി വ്യക്തമാക്കി.
കൊറോണ സ്ഥിരീകരിച്ച പെണ്‍കുട്ടിയുമായി ഇടപഴകിയ കൂടുതല്‍ പേരുടെ പട്ടിക ആരോഗ്യവകുപ്പ് പരിശോധിച്ച് വരികയാണ്. ഇവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. കരുതല്‍ നടപടിയുടെ ഭാഗമായി ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിനിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
അതേസമയം കൂടുതല്‍ സാമ്ബിളുകള്‍ പരിശോധിക്കുന്നതിനായി പൂണെയില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ ആലപ്പുഴയില്‍ എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക