തൃശൂര്‍: തൃശൂരിലേ പോളിംഗ് ബൂത്തില്‍ അണലി. പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരും വോട്ട് ചെയ്യിപ്പിക്കാനെത്തിയവരും അണലിയെ കണ്ട് ഭയന്നോടി. തൃശൂര്‍ തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്നോളജി കോളജ് ഹാളില്‍ ഒരുക്കിയിരുന്ന 79ാമത് ബൂത്തിലാണ് അണലിയെത്തിയത്. ഏകദേശം ആറടി നീളമുണ്ടായിരുന്നു അണലിക്ക്.
രാവിലെ 11 ഓടെയാണ് സംഭവം. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടി. ഉടന്‍ വനം വകുപ്പില്‍ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയതോടെയാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
ആ സമയത്ത് വോട്ട് രേഖപ്പെടുത്താനെത്തിയവരുടെ എണ്ണം വളരെ കുറവായതിനാല്‍ കാര്യമായ തടസ്സം നേരിട്ടില്ല. കഴിഞ്ഞ ദിവസം ഹാള്‍ വൃത്തിയാക്കിയാണ് സജ്ജീകരണങ്ങള്‍ ഒരുക്കിയത്. വനത്തോട് ചേര്‍ന്നുള്ള സ്ഥലമായതിനാല്‍ ഇവിടെ ഇഴജന്തുക്കളുടെ സാന്നിധ്യവും കൂടുതലാണ്.
അതേസമയം, സംസ്ഥാനത്ത് കനത്ത വേനല്‍ച്ചൂടിനിടയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. ഒടുവിലെ കണക്കനുസരിച്ച് പോളിങ് 70.22%.
ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ് 75.57ശതമാനം. ആലപ്പുഴയില്‍ -74.25 ശതമാനവും രേഖപ്പെടുത്തി. 63.34% രേഖപ്പെടുത്തിയ പത്തനംതിട്ടയിലും 65.86% രേഖപ്പെടുത്തിയ മാവേലിക്കരയിലും ആണ് പോളിങ് കുറവ്. മിക്ക ബൂത്തുകളിലും രാവിലെമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്. വോട്ടിങ് മെഷീന് പണിമുടക്കിയത് ചിലയിടങ്ങളില്‍ പോളിങ് വൈകിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക