ഇന്ന് ഐ എസ് എല്ലില്‍ കണ്ടത് ശരിക്കും ഒരു ഗോള്‍ മഴ ആണെന്ന് പറയേണ്ടി വരും.
ആദ്യ പകുതിയില്‍ മൂന്ന് ഗോളിന് പിറകില്‍ പോയ കേരള ബ്ലാസ്റ്റേഴ്സ് വിജയിക്കില്ല എന്ന് അപ്പോള്‍ തന്നെ ഉറപ്പായിരുന്നു എങ്കിലും ക്യാപ്റ്റന്‍ ഒഗ്ബെചെ ഒറ്റയ്ക്ക് നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി പൊരുതി. എട്ടു ഗോളുകള്‍ പിറന്ന മത്സരത്തില്‍ 6-3ന്റെ പരാജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിട്ടത്. കേരളത്തിന് വേണ്ടി മൂന്ന് ഗോളുകള്‍ നേടി ഒഗ്ബെചെ ഒറ്റയ്ക്കാണ് ടീമിനു വേണ്ടി പൊരുതിയത്.
കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലെ ഡിഫന്‍സീവ് പിഴവുകള്‍ ആണ് കളി കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് അകറ്റിയത്. ആദ്യ പകുതിയുടെ അവസാന അഞ്ച് മിനുട്ടില്‍ മൂന്ന് ഗോളുകളാണ് കേരള ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ആദ്യം രെഹ്നേഷിന്റെ പിഴവിലാണ് ഗോള്‍ വന്നത്. 40ആം മിനുട്ടില്‍ രെഹ്നേഷിന്റെ പാസ് നേരെ ക്രിവെലാരോയുടെ കാലിലേക്ക് പോയപ്പോള്‍ നിമിഷ നേരം കൊണ്ട് അത് ഗോളായി മാറി. പിന്നാലെ ക്രിവലാരോയുടെ അസിസ്റ്റില്‍ നിന്ന് വാല്‍സ്കിസ് രണ്ടാം ഗോള്‍ നേടി. ഹാഫ് ടൈം വിസിലിനു മുമ്ബ് വീണ്ടും ക്രിവലാരോയുടെ ബൂട്ടില്‍ നിന്ന് ഗോള്‍ വീണു. ഇതോടെ കേരള ബ്ലാസ്റ്റേഴ്സ് മൂന്ന് ഗോളുകള്‍ക്ക് പിറകിലായി.
എന്നാല്‍ രണ്ടാം പകുതിയില്‍ പൊരുതി കയറാന്‍ കേരളത്തിനായി. 48ആം മിനുട്ടില്‍ ഒഗ്ബെചെയുടെ വക ഒരു ഗംഭീര ഗോള്‍. ജെസെലിന്റെ ക്രോസില്‍ നിന്ന് ഒരു ഡൈവിംഗ് വോളിയിലൂടെ ആയിരുന്നു ഒഗ്ബെചെയുടെ ആദ്യ ഗോള്‍. പക്ഷെ 59ആം മിനുട്ടില്‍ ചനഗ്തെയുടെ ഗോളിലൂടെ ചെന്നൈയിന് വീണ്ടും മൂന്ന് ഗോളിന്റെ ലീഡിലെത്തി. 65, 76 മിനുട്ടുകളില്‍ വീണ്ടും ഒഗ്ബെചെ ഗോളടിച്ചപ്പോള്‍ കളി 4-3ല്‍ എത്തി. കേരളത്തിന് പ്രതീക്ഷ വര്‍ധിച്ചു.
ഈ മൂന് ഗോളുകളൊടെ ഈ ഐ എസ് എല്‍ സീസണില്‍ ഹാട്രിക്ക് നേടുന്ന ആദ്യ താരമായും ഒഗ്ബെചെ മാറി. പക്ഷെ ഒഗ്ബെചെയുടെ പൊരുതല്‍ ഫലം കണ്ടില്ല. 80ആം മിനുട്ടില്‍ വീണ്ടും ചാങ്തെയുടെ ഗോള്‍. ഇതോടെ കേരളത്തിന്റെ പൊരുതല്‍ അവസാനിച്ചു. പിന്നാലെ വാല്‍സ്കിസിന്റെ വക ചെന്നൈയിന്റെ ആറാം ഗോളും വീണു. ഈ പരാജയം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും അവസാനിപ്പിച്ചു. വിജയം ചെന്നൈയിനെ അഞ്ചാം സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക