ന്യൂഡൽഹി: വെടിവയ്പ് ഉൾപ്പെടെയുള്ള ആശങ്കകൾക്കിടയിലും പൗരത്വ നിയമത്തിന് എതിരായ സമരം ജാമിയ സർവകലാശാലയിലും ഷഹീൻ ബാഗിലും തുടരുകയാണ്.
സമരം 50 ദിവസം പിന്നിട്ടതോടെ കലാകാരൻമാരുടെ വലിയ സംഘമാണു അവതരണങ്ങളുമായി ഷഹീൻ ബാഗിലെത്തിയിരിക്കുന്നത്. ഡൽഹിയിലെ കൊടും തണുപ്പിൽ ഒരു സംഘം അമ്മമാർ ആരംഭിച്ച സമരം രാജ്യത്തിന്റെ തന്നെ സമരപ്രതിരോധത്തിന്റെ ചിത്രമായി മാറിയിരിക്കുകയാണ്.
ഡൽഹിയുടെ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചയായി ഷഹീൻ ബാഗ് മാറിയെന്നതും ശ്രദ്ധേയം.
ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്കു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ചു ഡിസംബർ 15നു രാത്രി 10നു 10 ഉമ്മമാരാണു ഷഹീൻ ബാഗിലെ സമരത്തിനു തുടക്കം കുറിച്ചത്.
എന്നാൽ മുൻനിര രാഷ്ട്രീയക്കാരുടെയോ പ്രധാന നേതാക്കളുടെയോ പിന്തുണയില്ലാതെ താൽക്കാലിക ടെന്റിലാരംഭിച്ച സമരത്തിന് ഇന്നു രാജ്യമെമ്പാടും പിന്തുണയേറുകയാണ്. ഷഹീൻ ബാഗ് സമരത്തിന്റെ തുടർച്ചയായി നഗരത്തിലെ പത്തു സ്ഥലങ്ങളിൽ സമരമാരംഭിച്ചുവെന്നതും ശ്രദ്ധേയം.
വികസനവും കുടിവെള്ളവും വൈദ്യുതിയുമെല്ലാം ചർച്ചയാകേണ്ട ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം ഷഹീൻ ബാഗായി മാറി. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പ്രസംഗങ്ങൾ വിദ്വേഷം നിറഞ്ഞതായതിന്റെ പേരിൽ തിരഞ്ഞെടുപ്പു കമ്മിഷൻ നടപടിയെടുത്തു.
സമരത്തിന്റെ അലയൊലികൾ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുന്നുവെന്നു കണ്ടറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി.
കടുത്ത തണുപ്പിൽ നഷ്ടപ്പെട്ടത് പ്രിയപ്പെട്ട മകനാണ്. പക്ഷേ, സമരച്ചൂടിൽ ആ സങ്കടങ്ങൾ മറക്കുകയാണ് ഒരമ്മ. പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം 50 ദിവസം പിന്നിടുമ്പോൾ ഷഹീൻ ബാഗിൽ നിന്ന് ഹൃദയഭേദകമായ കരച്ചിലുയരുന്നുണ്ട്; നാസിയ എന്ന അമ്മയുടെ.
4 മാസം പ്രായമുള്ള മകൻ മുഹമ്മദ് ജഹാനൊപ്പമാണ് നാസിയ സമരത്തിനെത്തിയിരുന്നത്. പ്രതിഷേധക്കാരുടെ പ്രിയപ്പെട്ടവനായിരുന്നു ഈ കുരുന്ന്.
എന്നാൽ ഡൽഹിയിലെ കടുത്ത തണുപ്പിനെ പ്രതിരോധിക്കാൻ കഴിയാതെ അസുഖബാധിതനായ കുഞ്ഞ് കഴിഞ്ഞയാഴ്ച വിടപറഞ്ഞു, അതിർവരമ്പുകളില്ലാത്ത ലോകത്തേക്ക്.
30നു രാത്രി സമരവേദിയിൽനിന്നു വീട്ടിലേക്കു മടങ്ങിയെത്തിയ ശേഷമാണു ജഹാൻ മരിക്കുന്നത്. ‘സമരത്തിൽ പങ്കെടുത്ത ശേഷം രാത്രി 1 മണിയോടെയാണു മടങ്ങിയത്.
മുത്തവും നൽകി ഉറക്കിയ ശേഷമാണു ഞാനും ഉറങ്ങിയത്. പിറ്റേന്നു രാവിലെ എണ്ണീറ്റപ്പോൾ ജീവനറ്റ ശരീരമാണ് കാണുന്നത്’ നിറകണ്ണുകളോടെ നാസിയ പറയുന്നു. കണ്ണീരോർമകളിൽ ദിവസം തള്ളി നീക്കാൻ തയാറല്ലായിരുന്നു നാസിയ.
ഇന്നലെ സമരഭൂമിയിൽ അവർ വീണ്ടും മടങ്ങിയെത്തി, കുടുംബാംഗങ്ങൾക്കൊപ്പം. അഞ്ചു വയസ്സുള്ള മകൾക്കും ഒരു വയസ്സുകാരൻ മകനും ഭർത്താവ് മുഹമ്മദ് ആരിഫിനുമൊപ്പം ബട്ല ഹൗസ് ഭാഗത്തെ പ്ലാസ്റ്റിക് മേൽവിരിയുള്ള കുടിലിലാണു നാസിയയുടെ ജീവിതം.
യുപിയിലെ ബറേലി സ്വദേശികളായ നാസിയയും ഭർത്താവും വർഷങ്ങളായി ഇവിടെയാണു താമസം. എംബ്രോയ്ഡറി ജോലികൾ ചെയ്തും ഇ–റിക്ഷ ഓടിച്ചുമാണ് ആരിഫ് കുടുംബം പോറ്റുന്നത്.
ഡിസംബർ 18നു സമരം ആരംഭിച്ച ശേഷം ദിവസവും നാസിയയും മുഹമ്മദ് ജഹാനും ഷഹീൻ ബാഗിലെത്തിയിരുന്നു. നേരിയ അസ്വസ്ഥതകൾ മകൻ കാട്ടിയിരുന്നെങ്കിലും രോഗം ഇത്രത്തോളം ഗുരുതരമായിരുന്നെന്ന് നാസിയയു ഭർത്താവും അറിഞ്ഞിരുന്നില്ല.
മകൻ മരിച്ച ദുഃഖത്തിനിടയിലും സമരഭൂമിയിലെത്തിയതിന് ഇവർക്കു മറുപടിയുണ്ട്, ‘എന്റെ മക്കൾക്കും അവരുടെ മക്കൾക്കും വേണ്ടിയാണ് ഈ സമരം. രാജ്യത്തിന്റെ ഭാവിയാണ് ഈ കുട്ടികളിൽ കാണുന്നത്. മതത്തിന്റെ പേരിൽ നമ്മുടെ രാജ്യത്തെ വിഭജിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല’.
പ്രതികരിക്കാൻ ഇവിടെ എഴുതുക