ന്യൂഡൽഹി: അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സ്വതന്ത്രാധികാരമുള്ള പതിനഞ്ചംഗ ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് രൂപീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അനുമതി നൽകി. ലോക്സഭയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. രാമജന്മഭൂമിക്കു ചുറ്റും കേന്ദ്രസർക്കാർ ഏറ്റെടുത്ത 67.703 ഏക്കർ ഭൂമി ട്രസ്റ്റിന് കൈമാറും.
രാമക്ഷേത്രം നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും സ്വതന്ത്രമായി ട്രസ്റ്റിന് എടുക്കാം. അയോദ്ധ്യയിൽ ബാബ്റി മസ്ജിദ് നിലനിന്ന തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാമെന്നും ഇതിന് മൂന്നു മാസത്തിനകം ട്രസ്റ്റ് രൂപീകരിക്കണമെന്നും കഴിഞ്ഞ നവംബർ ഒൻപതിന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഈ കാലാവധി ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലെത്തിയ അവസരത്തിൽ ട്രസ്റ്റിന്റെ പ്രഖ്യാപനം. ട്രസ്റ്റ് അംഗങ്ങൾ ആരെല്ലാമെന്ന വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു ദളിത് സമുദായാംഗം ഉൾപ്പെടെ ട്രസ്റ്റിൽ 15 അംഗങ്ങളുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക